സർക്കാർ ജപ്തിക്ക് എതിരാണെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ

പുറക്കളം (കൂത്തുപറമ്പ്) ∙ വായ്പ തിരിച്ചടവു മുടങ്ങിയതിനെ തുടർന്നു വീട് ജപ്തി നടത്തിയതു വിവാദത്തിൽ. സംഭവത്തിൽ റിപ്പോർട്ട് തേടിയതായി സഹകരണ മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം വായ്പത്തുക തിരിച്ചടക്കാൻ സെപ്റ്റംബർ 14 വരെ സാവകാശമുണ്ടായിട്ടും കേരള ബാങ്ക് അധികൃതർ തിടുക്കപ്പെട്ട് തിങ്കളാഴ്ച തന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടുവെന്ന പരാതിയുമായി കോട്ടയം മലബാർ പുറക്കളം കനാലിനു സമീപം പി.എം.സുഹറയുടെ കുടുംബമാണ് രംഗത്തെത്തിയത്. ഇതേ വീടിന്റെ വരാന്തയിലാണ് ഇവർ 2 ദിവസമായി കഴിയുന്നത്.

സുഹറ വീട് നിർമിക്കാനായി 2011-12ൽ സംസ്ഥാന സർവീസ് സഹകരണ ബാങ്കിന്റെ (ഇപ്പോൾ കേരള ബാങ്ക്) കണ്ണൂർ തെക്കിബസാർ ശാഖയിൽ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവു മുടങ്ങിയതിനെ തുടർന്നു 2022 സെപ്തംബർ 12 തിങ്കളാഴ്ച വൈകിട്ടാണ് കേരള ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തത്. വായ്പ കുടിശിക 19 ലക്ഷം രൂപയാണിപ്പോൾ. എങ്ങോട്ടു പോകുമെന്നറിയാത്തതിനാലാണ് വീടിന്റെ വരാന്തയിൽ തന്നെ അഭയം തേടിയതെന്നും ഇവിടെത്തന്നെ നിൽക്കുമെന്നും സുഹറ പറഞ്ഞു.

‘അകാലത്തിൽ അന്തരിച്ച മൂത്ത മകൾ മുബിഷീറയുടെ വേർപാടിന്റെ മുറിവുണങ്ങും മുൻപ്, അവളുടെ ഓർമകൾ ഉറങ്ങുന്ന വീട്ടിൽ നിന്ന് ഇറങ്ങേണ്ട അവസ്ഥയാണ്. ഭർത്താവിന്റെ ഉമ്മ 80 വയസ്സുകാരി നബീസുവിനെയും മകൾ മസ്വിനിയെയും ഉൾപ്പെടെ പുറത്താക്കിയാണ് ജപ്തി നടപടി പൂർത്തിയാക്കിയത്. 4.50 ലക്ഷത്തോളം രൂപ തിരിച്ചടച്ചിരുന്നു. അടച്ച തുകയിൽ വ്യത്യാസം കണ്ടതിനാൽ ബാങ്കിനോടു വിശദീകരണം ചോദിച്ചിരുന്നു. അതു ലഭിക്കാതിരുന്നതിനെ തുടർന്നാണ് തിരിച്ചടവ് നിർത്തിയത്.’ സുഹറ പറഞ്ഞു. സുഹറയുടെ ഭർത്താവ് ടി.മുസ്തഫ പഴക്കച്ചവടക്കാരനാണ്. മുഹാസ്, മുസീന എന്നിവരടക്കം 4 മക്കളാണു സുഹറയ്ക്ക്.

അതേസമയം 9 വർഷമായി തുക തിരിച്ചടയ്ക്കാത്തതിനാൽ ആണ് ജപ്തിയെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. ജപ്തി വിവരം മുൻകൂട്ടി രേഖാമൂലം കുടുംബത്തെ അറിയിച്ചതായും വ്യക്തമാക്കി.

കേരള ബാങ്ക് ജപ്തി നടപടിയിൽ റിപ്പോർട്ട് തേടി സഹകരണ മന്ത്രി വി.എൻ.വാസവൻ. സർക്കാർ ജപ്തിക്ക് എതിരാണെന്നും ബാങ്കിനു വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈടു വച്ച വസ്തു 5 സെന്റിൽ താഴെയാണെങ്കിൽ ജപ്തിക്കു മുൻപ് ബദൽ സംവിധാനം ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →