ദില്ലി : ബഫർസോൺ വീഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ പുനഃപരിശോധന ഹർജി നൽകി. വിധി നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാരിനു നിർബന്ധ ബുദ്ധിയുണ്ടെന്ന തെറ്റിദ്ധാരണ കേരളത്തിലുണ്ടെന്നും പുനഃപരിശോധന ഹർജിയിൽ കേന്ദ്രം വ്യക്തമാക്കുന്നു. വിധി അതേപടി നടപ്പാക്കിയാൽ ജനങ്ങൾക്കു കിടപ്പാടം നഷ്ടമാകുന്ന സാഹചര്യമുണ്ടാകും. കേരളത്തിൽ മാത്രമല്ല ഹിമാചൽ പ്രദേശ്, ലഡാക്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും വലിയ പ്രതിസന്ധി നിലനിൽക്കുന്നുണ്ട് . പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായുള്ള അന്തിമ വിജ്ഞാപനം ആറുമാസത്തിനകം ഇറക്കുമെന്നും കേന്ദ്രസർക്കാർ പറഞ്ഞു.
ബഫർസോൺ വിധിയിലെ 44എ, 44ഇ ഖണ്ഡികകളിൽ വ്യക്തതവേണമെന്നാണ് വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ ആവശ്യം. ഇക്കാര്യം പ്രധാനമായ് ഉന്നയിച്ചാണ് പുനഃപരിശോധന ഹർജി. ബഫർ സോൺ നിശ്ചയിക്കുന്നതിൽ മുൻകാല പ്രാബല്യമുണ്ടോയെന്നതിൽ വ്യക്തത വേണം എന്ന് കേന്ദ്രം ഹർജിയിൽ ആവശ്യപ്പെടുന്നു. മാത്രമല്ല വിധി നടപ്പാക്കിയാൽ ജനങ്ങൾ പ്രതിസന്ധിയിലാകുമെന്ന് വനംപരിസ്ഥിതി മന്ത്രാലയം ഹർജിയിൽ വിവരിക്കുന്നുണ്ട്.

