നൂറുകണക്കിന് നീർക്കാക്ക കുഞ്ഞുങ്ങളുടെ ജീവൻ നഷ്‌പ്പെടുത്തി ദേശീയ പാതാ വികസനം

മലപ്പുറം: മലപ്പുറത്ത് ദേശീയ പാതാ വികസനത്തിന്റെ ഭാ​ഗമായി മരം മുറിച്ചുമാറ്റിയപ്പോൾ ചത്തുവീണത് നൂറുകണക്കിന് പക്ഷിക്കുഞ്ഞുങ്ങൾ. ഷെഡ്യൂൾ 4 ൽപ്പെട്ട നീർക്കാക്ക കുഞ്ഞുങ്ങൾക്കാണ് ജീവൻ നഷ്ടമായത്. ഈ പ്രദേശത്ത് നിന്ന് മുപ്പതോളം മരങ്ങൾ വെട്ടിമാറ്റിയിരുന്നു. അവയിലുണ്ടായിരുന്ന പക്ഷികളും ഈ മരങ്ങളിലാണ് കൂടു കൂട്ടിയിരുന്നത്. ചത്ത് പോയ കുഞ്ഞുങ്ങൾക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന അമ്മക്കിളികളുടെ ദൃശ്യങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ എത്തുന്നതിന് മുമ്പു തന്നെ ഇവയെ മൂന്ന് ചാക്കുകളിലാക്കിയാണ് കരാർ തൊഴിലാളികൾ എടുത്തുമാറ്റിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ കരാർ കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്. സമയമെടുത്ത് കൃത്യമായ പ്ലാനിം​ഗോടെ ചെയ്യേണ്ടിയിരുന്ന ഒരു പ്രവർത്തനമായിരുന്നു ഇതെന്ന് കെഎഫ്ആർഐ ചീഫ് സയന്റിസ്റ്റ് ഡോക്ടർ ടി വി സജീവ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…

അടിസ്ഥാനപരമായി മനുഷ്യർക്കൊപ്പം ജീവിക്കാൻ ആ​ഗ്രഹിക്കുന്നവരാണ് പക്ഷികൾ. ബസ് സ്റ്റാന്റിലും റെയിൽവേ സ്റ്റേഷനിലും ഒക്കെ പോയാൽ കാണാം, അവിടെയുള്ള മരങ്ങളിൽ നിറയെ പക്ഷികളുണ്ടാകും. കാരണം അവിടെയാണ് അവർക്ക് സുരക്ഷിതത്വം അനുഭവപ്പെടുക. തൃശൂർ ബസ് സ്റ്റാന്റിലൊക്കെ മരങ്ങളുണ്ടായിരുന്ന സമയത്ത് എല്ലാ പക്ഷികളും രാത്രിയാകുമ്പോൾ അങ്ങോട്ടേക്കാണ് വരുന്നത്. ഇപ്പോൾ മരമില്ലെങ്കിൽ പോലും അവ അവിടെ വന്നിരിക്കും. കാരണം അവയെ സംബന്ധിച്ച് ദൂരെ ഒറ്റക്ക് നിൽക്കുന്ന ഒരു മരത്തിൽ രാത്രി ഒറ്റക്ക് കഴിച്ചു കൂട്ടുന്നതിലും സേഫാണ് മനുഷ്യരുള്ള സ്ഥലത്ത് ഇരിക്കുന്നത്. അവരുടെ ശത്രു എന്ന് പറയാവുന്നത് പാമ്പാണ്. മനുഷ്യരുള്ളിടത്ത് പാമ്പുണ്ടാകില്ല എന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടൊക്കെയാണ് ആളുകൾ ഉളള സ്ഥലങ്ങളിലേക്ക് പക്ഷികൾ രാത്രികാലങ്ങളിൽ താമസിക്കാനെത്തുന്നത്.

ആ വീഡിയോയും ദൃശ്യങ്ങളും ഞാൻ കണ്ടിരുന്നു. കുറച്ച് സമയമെടുത്ത് ചെയ്യേണ്ട കാര്യങ്ങളായിരുന്നു അത്. ആ വീഡിയോ കണ്ടപ്പോൾ ഷോക്കിം​ഗ് ആയിപ്പോയി. ലോം​ഗ് ടേമിൽ ചെയ്യേണ്ട കാര്യമായിരുന്നു അത്. മരത്തിന്റെ കൊമ്പുകൾ ആദ്യം മുറിച്ചു മാറ്റണം. അപ്പോൾ സ്വാഭാവികമായി പക്ഷികൾ പുതിയ സ്ഥലം കണ്ടെത്തുകയും അങ്ങോട്ടേക്ക് മാറുകയും ചെയ്യുമായിരുന്നു. അവക്ക് മാറാനൊരു സമയം കൊടുക്കേണ്ടത് ആവശ്യമല്ലേ? ഒറ്റയടിക്ക് പോയി ആ മരങ്ങൾ മുറിച്ചു മാറ്റുകയാണ് ചെയ്തത്. പക്ഷികളിൽ പലതും പറക്കാൻ പോലും സാധിക്കാത്ത കുഞ്ഞുങ്ങളുമുണ്ടായിരുന്നു.

ഇത്രയും തിരക്കു കൂട്ടി ഇത്തരമൊരു നടപടിയിലേക്ക് പോകേണ്ട കാര്യമെന്താണെന്ന് മനസ്സിലാകുന്നില്ല. സമയമെടുത്ത് ചെയ്താൽ മതി. പക്ഷികൾ പുതിയൊരു സ്ഥലത്തേക്ക് മാറും. അതിനു വേണ്ടിയൊരു സ്പേസ് കൊടുത്താൽ മതി. മരം മുറിക്കാൻ കരാറെടുക്കുന്ന ആളുകളെ സംബന്ധിച്ച് ഇതിനെക്കുറിച്ച് കൃത്യമായ ബോധ്യങ്ങളില്ലാത്തതാണ് പ്രശ്നം. മരങ്ങൾ മുറിക്കുന്നതിന് ഒരു കോ‍ഡുണ്ടാക്കേണ്ടത് ആവശ്യമാണ്. മരത്തിൽ ആരെങ്കിലും താമസിക്കുന്നുണ്ടെങ്കിൽ അവർ അവരുടേതായ സമയത്ത് മാറിത്താമസിക്കുമ്പോൾ മാത്രമേ മുറിക്കാൻ പാടുള്ളൂ എന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →