ഓപ്പറേഷൻ വാഹിനി : ആലങ്ങാട് ഗ്രാമപഞ്ചായത്തിൽ ശുചീകരിച്ചത് 11 തോടുകൾ

2018ലും 2019ലും പ്രളയം വലിയ തോതിൽ നഷ്ടങ്ങളുണ്ടാക്കിയ പഞ്ചായത്തായിരുന്നു ആലങ്ങാ‍ട്. ഓപ്പറേഷൻ വാഹിനിയിലൂടെ തോടുകൾ ശുചീകരിച്ചതോടെ കനത്ത മഴയിലും ആളുകളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യം പഞ്ചായത്തില്‍ ഉണ്ടായില്ല. പഞ്ചായത്തിലെ 11 തോടുകളാണ് ഓപ്പറേഷൻ വാഹിനിയിലൂടെ ശുചീകരിച്ചത്. 321457.96 മീറ്റർ ക്യൂബ് എക്കലും ചെളിയുമാണ് തോടുകളിൽ നിന്നായി നീക്കം ചെയ്തത്. 

 പെരിയാറിന്റെ കൈവഴികൾ പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്. പ്രളയത്തിനു ശേഷം ഇവയിൽ പായലും ചെളിയും അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ട നിലയിലായിരുന്നു. തോടുകളിലെ മാലിന്യം   മത്സ്യ സമ്പത്തിനെ ഗണ്യമായി കുറയ്ക്കാൻ കാരണമായിരുന്നു. ഓപ്പറേഷൻ വാഹിനി പദ്ധതിയിലൂടെ എക്കലും ചെളിയും പായലും നീക്കം ചെയ്തതോടെ മലിനമായി ചലനമറ്റു കിടന്നിരുന്ന തോടുകൾ തെളിഞ്ഞൊഴുകുന്നു.
തോടുകളുടെ ആഴം കൂട്ടിയതോടെ കൂടുതൽ ജലം ഉൾക്കൊള്ളാനും കഴിയുന്നുണ്ട്. 

കറുകത്തോട്, കാരിപ്പുഴ അങ്ങാടിക്കടവ് തോട്, പ്ലക്കാട്ടിംപിളളി ചിറയംതോട്, മനവല തോട്, പഴംതോട്, എലമന തോട്, അടക്കാ തോട്, പാലക്കാ തോട്, കാക്കുന്നി തോട്, എഴുവച്ചിറ തോട്, നെടുങ്ങാട് എന്നീ തോടുകളാണ് പദ്ധതിയിലൂടെ ശുചീകരിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളും ജെ.സി.ബി പോലുള്ള യന്ത്രങ്ങളും ഉപയോഗിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും കൈവഴികളിൽ  പ്രളയത്തിൽ അടിഞ്ഞുകൂടിയ എക്കലും ചെളിയും നീക്കം ചെയ്യുന്നതിനായി ജില്ലാ ഭരണകൂടവും ഇറിഗേഷൻ വകുപ്പും ത്രിതല പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ വാഹിനി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →