മിന്നല്‍പ്രളയം: മരണം 50 പിന്നിട്ടു

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നുദിവസമായി വിവിധ സംസ്ഥാനങ്ങളിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലും 50 മരിച്ചു. നിരവധി പേരെ കാണാതായി. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. വീടുകള്‍ ഒലിച്ചുപോയി, റോഡുകളും പാലങ്ങളും തകര്‍ന്നു. ഈ മേഖലകളില്‍ അടുത്ത രണ്ടുദിവസങ്ങള്‍ കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഹിമാചല്‍പ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തിലും മണ്ണിടിച്ചിലും കാണാതായ അഞ്ചുപേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ശനിയാഴ്ച വരെ സംസ്ഥാനത്ത് മഴയുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളില്‍ 36 പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നൂറുകണക്കിനാളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. ഉത്തരാഖണ്ഡില്‍ നാലു പേര്‍ മരിച്ചു. 13 പേരെ കാണാതായി. കഴിക്കന്‍ തീരസംസ്ഥാനമായ ഒഡീഷയില്‍ ആറു പേര്‍ മരിച്ചു. മഴയും വെള്ളപ്പൊക്കവും എട്ടു ലക്ഷം പേരെ ബാധിച്ചു. ഇതുവരെ 120,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ഝാര്‍ഖണ്ഡിലെ രാംഗഡില്‍ അഞ്ചു പേരെ നല്‍ക്കാരി നദിയില്‍ കാണാതായി. ഇതില്‍ നാലു പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →