ബഫർസോൺ : സുപ്രീം കോടതി വിധിക്കെതിരെ കേരളം പുന:പരിശോധന ഹർജി ഫയൽ ചെയ്തു

ദില്ലി: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർണയിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളം പുന:പരിശോധന ഹർജി ഫയൽ ചെയ്തു. ചീഫ് സെക്രട്ടറിയാണ് പുന:പരിശോധന ഹർജി നൽകിയത്. വിധി നടപ്പാക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കേരളം ഹർജിയിൽ പറയുന്നു.

സംസ്ഥാനത്തിന്റെ സ്റ്റാൻഡിംഗ് കൗൺസിൽ മുഖേനയാണ് ഹർജി സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്. കേരളത്തിന്റെ സ്റ്റാൻഡിംഗ് കൌൺസൽ നിഷേ രാജൻ ശങ്കറാണ് സംസ്ഥാനത്തിനായി ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്. നിലവിലെ സാഹചര്യത്തിൽ ബഫർ സോൺ ഉത്തരവ് നടപ്പാക്കുന്നത് വലിയ പ്രത്യാഘാത മുണ്ടാക്കും. ഒരു കിലോമീറ്റർ ചുറ്റളവിൽ ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ട് ബഫർസോൺ നടപ്പാക്കുന്നതും ഇവരെ പിന്നീട് പുനരധിവസിപ്പിക്കുക എന്നതും സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്നാണ് ഹർജിയിൽ പറയുന്നത്. വിധി നടപ്പാക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള കടന്നുകയറ്റമായി മാറുമെന്നും കേരളം പറയുന്നു. സുപ്രീംകോടതി വിധി നടപ്പാക്കിയാൽ കൊച്ചിയിലുള്ള മംഗളവനത്തിനു സമീപമുള്ള ഹൈക്കോടതിയെ ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു.

വിധി വയനാട്, ഇടുക്കി, കുമളി, മൂന്നാർ, നെയ്യാർ ,റാന്നി അടക്കം സ്ഥലങ്ങളിലെ ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തിലെ സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ദശാബ്ദങ്ങളായി വികസിച്ചു വന്ന ജനവാസ മേഖലയാണ് ഉള്ളത്. വിധി നടപ്പാക്കുന്നത് ആദിവാസി സെറ്റിൽമെൻ്റുകളെ അടക്കം ബാധിക്കുമെന്നും ഹർജിയിൽ കേരളം വാദിക്കുന്നു. 106 പേജുകളുള്ളതാണ് ഹർജി. പതിനേഴ് വന്യജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫർ സോൺ സംബന്ധിച്ച ശുപാർശ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന് കേരളം കൈമാറിയതാണ്. എന്നാൽ സുപ്രീംകോടതി ഇത് കണക്കിലെടുത്തില്ലെന്നും കേരളം പുനഃപരിശോധനാ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ഹർജിയുമായി ബന്ധപ്പട്ട് വനം മന്ത്രിയും എജിയും അടക്കം ദില്ലിയിൽ എത്തി വലിയ കൂടിയാലോചനകളാണ് നടന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →