യുവാവിന് ദുബായിൽ സ്വർണക്കടത്ത് സംഘത്തിൻെറ ക്രൂരമർദ്ദനം; പീഡനം സ്വർണം മറിച്ചു നൽകുമെന്ന സംശയത്തിൽ

കോഴിക്കോട് : സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ കാരിയറായ യുവാവിനെ സ്വര്‍ണ്ണം മറിച്ചു നല്‍കുമെന്ന സംശയത്തില്‍ തടങ്കലില്‍ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ദുബായിലെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ കേന്ദ്രത്തില്‍ വച്ചാണ് മര്‍ദ്ദനമുണ്ടായത്. പന്തിരിക്കര സ്വദേശി ഇര്‍ഷാദ് വധക്കേസിലെ മുഖ്യ പ്രതി നാസര്‍ എന്ന സ്വാലിഹുമായി ബന്ധമുളള സംഘമാണ് സ്വര്‍ണ്ണം മറിച്ചു നല്‍കുമെന്ന സംശയത്തില്‍ യുവാവിനെ മര്‍ദ്ദിച്ചതെന്നാണ് വിവരം. സ്വര്‍ണ്ണക്കടത്ത് സംഘത്തില്‍ നിന്നും രക്ഷപ്പെട്ട പേരാമ്പ്ര സ്വദേശി നാട്ടിലെത്തിയിട്ടുണ്ട്.

മാസങ്ങള്‍ക്ക് മുമ്പാണ് ഗള്‍ഫിലെത്തിയ യുവാവിനെ സ്വര്‍ണ്ണക്കടത്ത് സംഘം സ്വര്‍ണ്ണം കടത്തുന്നതിന് വേണ്ടി ബന്ധപ്പെട്ടത്. സംഘം നല്‍കുന്ന സ്വര്‍ണ്ണം നാട്ടിലെത്തിച്ച് മറ്റൊരു വ്യക്തിക്ക് കൈമാറണമെന്നായിരുന്നു ധാരണ. എന്നാല്‍ അതിനിടെ കാരിയറായ യുവാവ് സ്വര്‍ണ്ണം മറിച്ച് മറ്റൊരു സംഘത്തിന് കൈമാറിയേക്കുമെന്ന വിവരം സ്വര്‍ണ്ണക്കടത്ത് സംഘത്തിന് ലഭിച്ചു. ഇതേ തുടര്‍ന്ന് കാരിയറെ ദുബായില്‍ വെച്ച് തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. ആര്‍ക്കാണ് സ്വര്‍ണ്ണം മറിച്ചുനല്‍കുന്നതെന്നും ഏത് സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും മനസിലാക്കാന്‍ വേണ്ടിയായിരുന്നു പീഡനം. ഇവിടെ നിന്നും രക്ഷപ്പെട്ട യുവാവ് ഇപ്പോള്‍ നാട്ടിലെത്തിയിട്ടുണ്ട്.

ഇതിന് സമാനമായ രീതിയിലാണ് പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെയും സംഘം തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പീഡിപ്പിച്ചത്. വിദേശത്ത് നിന്നും കൊടുത്തുവിട്ട സ്വര്‍ണ്ണം, മറ്റൊരു സംഘത്തിന് കൈമാറിയതോടെ ഇത് തിരിച്ചെടുക്കാനാണ് ഇര്‍ഷാദിനെ സംഘം തട്ടിക്കൊണ്ടുപോയത്. അറുപത് ലക്ഷം വില വരുന്ന സ്വര്‍ണ്ണമാണ് ഇര്‍ഷാദ് നാട്ടിലെത്തിച്ച ശേഷം മറ്റൊരു സംഘത്തിന് കൈമാറിയത്. സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതും വകവരുത്തിയതുമെല്ലാം, ആസൂത്രണം ചെയ്ത് നടപ്പാക്കിയത് താമരശ്ശേരി കൈതപ്പൊയില്‍ സ്വദേശി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറാണ്. ഇയാളുടെ സഹോദരന്‍ ഷംനാദ്, സുഹൃത്തായ ഉവൈസ് എന്നിവരും ആസൂത്രണത്തില്‍ മുഖ്യ പങ്കാളികളായി. സംഘാംഗങ്ങളായ ഇര്‍ഷാദ്, മിസ്ഹര്‍, ഷാനവാസ് എന്നിവര്‍ 08/08/22 തിങ്കളാഴ്ച കല്‍പ്പറ്റ സിജെഎം കോടതിയിലെത്തി കീഴടങ്ങിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →