രാജ്യവ്യാപകമായി 13 കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി

ദില്ലി: ഭീകരസംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലായി 13 കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മധ്യപ്രദേശ്, ഗുജറാത്ത്, ബിഹാർ, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് എൻഐഎ 2022 ജൂലൈ 31 ഞായറാഴ്ച തിരച്ചിൽ നടത്തിയത്. മധ്യപ്രദേശിലെ ഭോപ്പാൽ, റെയ്‌സൻ ജില്ലകളിലാണ് ഏജൻസി തിരച്ചിൽ നടത്തിയത്. ഗുജറാത്തിലെ ബറൂച്ച്, സൂറത്ത്, നവസാരി, അഹമ്മദാബാദ് ജില്ലകളിലും ബിഹാറിലെ അരാരിയ, കർണാടകയിലെ ഭട്കൽ, തുംകൂർ സിറ്റി ജില്ലകളിലും മഹാരാഷ്ട്രയിലെ കോലാപ്പൂർ, നന്ദേഡ് ജില്ലകളിലും ഉത്തർപ്രദേശിലെ ദേവ്ബന്ദ് ജില്ലയിലും എൻഐഎ റെയ്ഡ് നടത്തി.

ഭോപ്പാൽ, ദേവ്ബന്ദ് എന്നിവിടങ്ങളിൽ നിന്നായി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്. സുപ്രധാനമായ രേഖകളും പിടിച്ചെടുത്തു. ഐപിസി 153 എ, 153 ബി, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ (പ്രിവൻഷൻ) സെക്ഷൻ 18, 18 ബി, 38, 39, 40 എന്നിവ പ്രകാരം ജൂൺ 25 ന് എൻഐഎ സ്വമേധയാ കേസെടുത്തിരുന്നു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) ബന്ധമുള്ള ഫുൽവാരി ഷെരീഫ് കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാവിലെ മുതൽ എൻഐഎ ബിഹാറിലെ നളന്ദ ജില്ല ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തി.കേസ് എൻഐഎ ഏറ്റെടുത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് റെയ്ഡുകൾ നടത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. എസ്ഡിപിഐ ബന്ധമുള്ളവരുടെ വസതികളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. നിരവധി പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. പ്രദേശത്ത് കനത്ത സുരക്ഷയും ഏർപ്പെടുത്തി. ബിഹാറിലെ കേസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പൊലീസിൽ നിന്ന് ഏറ്റെടുക്കാൻ എൻഐഎക്ക് നിർദേശം നൽകിയത്.

ഐഎസ്ഐഎസിനെ സഹായിക്കാൻ പ്രവർത്തിക്കുന്നു എന്ന് എൻഐഎ കണ്ടെത്തിയ സാത്തിക് ബാച്ചക്ക് വേണ്ടി തിരുവനന്തപുരം ജില്ലയിലും വ്യാപക തെരച്ചിൽ. തമിഴ്നാട് സ്വദേശിയായ സാത്തിക്കിന് വേണ്ടി കഴിഞ്ഞ നാല് മാസമായി എൻഐഎ തെരച്ചിൽ തുടരുമ്പോഴാണ് കേരളത്തിലും എത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയിൽ മയിലാടുംതുറൈയിൽ വച്ച് പൊലീസുകാരെ അപകടപ്പെടുത്തി സാത്തിക്കും സംഘവും രക്ഷപ്പെട്ടിരുന്നു. ഐഎസ്ഐഎസിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നു വിഘടനവാദ സംഘടനങ്ങൾ രൂപീകരിച്ച് ഐഎസ്ഐഎസ് റിക്രൂട്ടിംഗിൽ പങ്കാളിയാകുന്നു തുടങ്ങിയ കണ്ടെത്തലാണ് സാത്തിക്ക് ബാച്ചക്ക് എതിരെയുള്ളത്. തിരുവനന്തപുരത്ത് നടന്ന പരിശോധനയിൽ ചില ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തതായി എൻഐഎ വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →