കൊച്ചി: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കാൻ ഹൈക്കോടതി ഇടപെടലിനുള്ള സാധ്യത തെളിയുന്നു. കേരള ലീഗൽ സർവീസസ് സൊസൈറ്റി ആണ് ലൈംഗിക വിദ്യാഭ്യാസ രീതിയുടെ മാർഗ്ഗരേഖ ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് തയ്യാറാക്കിയത്. പോക്സോ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കെൽസയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
കേസിൽ വൈകാതെ കോടതി ഉത്തരവ് പറയും. സാധാരണ ഉപയോഗിച്ച് വരുന്ന ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നി വാക്കുകൾക്ക് ഉൾപ്പെടെ കൂടുതൽ വ്യക്തത വരുത്തണമെന്ന് കെൽസ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ലൈംഗിക വിദ്യാഭ്യാസം എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നതാണ് മലയാളിയുടെ സദാചാരബോധം എന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി മുമ്പ് പറഞ്ഞത് കേരളത്തിൽ വലിയ ചർച്ചയായി മാറിയിരുന്നു.
ചുമതല ഏറ്റെടുത്ത ശേഷം കേരളത്തിൽ ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷയുടെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം വലിയ എതിർപ്പാണ് ഉന്നയിച്ചത്. എന്നാൽ മറ്റൊരു വിഭാഗം പിന്തുണ അറിയിച്ചും രംഗത്ത് വന്നിരുന്നു. ഇന്നത്തെ സമൂഹത്തിൽ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്നായിരുന്നു സതീദേവി പറഞ്ഞത്. 10,12 വയസ്സായ കുട്ടികൾ വരെ പ്രണയ ബന്ധങ്ങളിൽ അകപ്പെടുകയാണ്.
സാമൂഹ്യമാധ്യമങ്ങളുടെ ഭാഗമായി അബദ്ധജടില ധാരണകളാണ് വ്യാപകമായുള്ളത്. ഇത്തരം ധാരണകളാണ് കുട്ടികളുടെ മനസ്സിലും ഉണ്ടാവുന്നത്. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ട് വിദ്യാർത്ഥികൾക്ക് നല്ല രീതിയിലുള്ള ബോധവൽക്കരണം നൽകേണ്ടത് അനിവാര്യമാണ്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുകൊണ്ട് ലിംഗനീതി സംബന്ധമായ ബോധവൽക്കരണം കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കുന്നതിന് വേണ്ടി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രോജക്ടുകൾ കലാലയങ്ങളിൽ നടപ്പിലാക്കണമെന്നും പി സതീദേവി ആവശ്യപ്പെട്ടിരുന്നു.

