ടെഹറാൻ: ഹിജാബിനെതിരേ ഹാഷ് ടാഗ് മുന്നേറ്റവുമായി ഇറാനിലെ സ്ത്രീകൾ. ഹിജാബ് ഉൾപ്പെടെയുള്ള മതനിയമങ്ങൾ അടിച്ചേല്പിക്കുന്നതിനെതിരേ ഇറാനിലെ നിരവധി സ്ത്രീകൾ 2022 ജൂലൈ 12 ചൊവ്വാഴ്ച നിരത്തിലിറങ്ങി. സമൂഹമാധ്യമങ്ങളിൽ അവർ നിരവധി വീഡിയോകളാണ് പങ്കുവച്ചത്.
ഇറാനിലെ ഏറ്റവുമധികം ആളുകൾ ഇഷ്ടപ്പെടുന്ന രണ്ടാമത്തെ ഹാഷ് ടാഗാണിത് ഇപ്പോൾ. ജൂലൈ 12 ഹിജാബിനും ചാരിത്ര്യത്തിനും വേണ്ടിയുള്ള ദിനമായി സർക്കാർ പ്രഖ്യാപിച്ചതിന്റെ വെളിച്ചത്തിലാണ് പ്രതിഷേധ പരിപാടികൾ അരങ്ങേറിയത്. ടെഹറാൻ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച ഒരു ‘ചാരിത്ര്യസമ്മേളനം’ നടത്താൻ തീരുമാനിച്ച ഭരണകൂടം ഹിജാബ് കർശനമാക്കുകയും ചെയ്തിരുന്നു.
ജൂലൈ ആദ്യം മഷാദ് പട്ടണത്തിലെ മെട്രോകളിൽ സഞ്ചരിക്കുന്നതിനും ബാങ്കുകളിലും ഓഫീസുകളിലും പ്രവേശിക്കുന്നതിനും ഹിജാബ് നിർബന്ധമാക്കിയിരുന്നു. ഇറാനിലെ മെല്ലാറ്റ് ബാങ്ക്, വനിതാ ജീവനക്കാർ ഹൈഹീൽഡ് ചെരിപ്പുകളോ ലെഗ്ഗിൻസോ ധരിക്കുന്നതും വിലക്കിയിരുന്നു. പുരുഷ മാനേജർമാർക്ക് സ്ത്രീകളായ അസിസ്റ്റന്റുമാരും പാടില്ല. നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനിടെയാണ് ഹിജാബ് ഒഴിവാക്കിക്കൊണ്ടുള്ള വീഡിയോകൾ സ്ത്രീകൾ പ്രചരിപ്പിച്ചത്.
“നാളെ മുതൽ ഇറാനിലെ സ്ത്രീകൾ ഹിജാബ് ഉപേക്ഷിച്ചുകൊണ്ടു മതപുരോഹിതന്മാരുടെ ഭരണം തകർക്കും. ഇതാണ് വനിതാ വിപ്ലവം. ഹിജാബ് ധരിക്കാതിരിക്കുന്നത് ഇറാനിൽ കുറ്റമാണ്. പുരുഷന്മാരും തങ്ങളോടു ചേരും” – ഇറാനിയൻ പത്രപ്രവർത്തക മാസി അലീനയാദ് ട്വിറ്ററിൽ കുറിച്ചു. “എന്താണ് ധരിക്കേണ്ടതെന്ന് ഞാൻ തീരുമാനിക്കും. അതിൻറെ പേരിൽ എന്നെ തുറുങ്കിലടയ്ക്കാൻ പാടില്ല”- മറ്റൊരാൾ എഴുതി.
1979ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷമാണ് ഒന്പതു വയസിനു മുകളിലുള്ള പെൺകുട്ടികൾ ഹിജാബ് ധരിക്കണമെന്നും അല്ലെങ്കിൽ ജയിൽശിക്ഷയോ പിഴയോ ലഭിക്കുമെന്നും നിയമമുണ്ടാക്കിയത്. 2018 മുതൽ രാജ്യത്ത് സ്ത്രീകളുടെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. പരസ്യമായി ഹിജാബ് ഊരി വീശുന്ന വീഡിയോ പോസ്റ്റ് ചെയ്തതിനു 2018ൽ വിദാ മൊവാഹെദിനെ അറസ്റ്റ് ചെയ്തിരുന്നു. ഹിജാബ് എടുത്തുമാറ്റുന്ന വീഡിയോ പോസ്റ്റ് ചെയ്യുന്നവർക്ക് 10 വർഷത്തെ ജയിൽശിക്ഷ ലഭിക്കുമെന്ന് 2019 മുതൽ മുന്നറിയിപ്പുണ്ട്.

