തിരുവനന്തപുരം : സ്ത്രീ പീഡന പരാതിയിൽ കേസെടുത്ത് അറസ്റ്റിലായ പി സി ജോർജിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. 02- 07-222 ശനിയാഴ്ച വാദം പൂർത്തിയാക്കി രണ്ടുമണിക്കൂറിന് ശേഷമാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വരെയോ മൂന്നുമാസം വരെയോ എല്ലാ ശനിയാഴ്ചയും രാവിലെ പത്തിനും ഒരു മണിക്കും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, കേസുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാൽസംഗ പരാതി നൽകിയ പരാതിക്കാരി കെട്ടിച്ചമച്ച കേസാണ് ഇതെന്നും രക്തസമ്മർദ്ദവും ഹൃദ്രോഗിയുമായ പിസി ജോർജിനെ ജയിലിൽ അടയ്ക്കരുതെന്നും പ്രതിഭാഗം വാദിച്ചു. മതവിദ്വേഷ പ്രസംഗം അടക്കം 9 കേസുകളിൽ പ്രതി ആയ പി സി ജോർജ് ഒരിക്കൽ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ട് എന്നും ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ആയിരുന്നു പ്രോസിക്യൂഷൻ വാദം.

