ബംഗാളില്‍ അക്രമങ്ങള്&#x200d: തുടരുന്നു; റാഞ്ചിയില്‍ നെറ്റ് പുനഃസ്ഥാപിച്ചു

കൊല്‍ക്കത്ത/റാഞ്ചി: പ്രവാചകനിന്ദാ വിവാദവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ അക്രമങ്ങള്‍ തുടരുന്നു. ജൂൺ 12 ന് നാദിയ ജില്ലയിലെ ബേത്തുദാഹാരിയില്‍ അക്രമാസക്തരായ ജനക്കൂട്ടം ലോക്കല്‍ ട്രെയിന്‍ ആക്രമിച്ചു.നിരവധി പേര്‍ക്കു പരുക്കേറ്റു. ആയിരത്തോളം വരുന്ന അക്രമികള്‍ പോലീസുമായി ഏറ്റുമുട്ടിയശേഷം റെയില്‍വേ സ്റ്റേഷനിലേക്ക് തള്ളിക്കയറുകയും നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് നേരേ കല്ലേറു നടത്തുകയുമായിരുന്നു. നോര്‍ത്ത് 24 പര്‍ഗാനാസ്, മുര്‍ഷിദാബാദ് ജില്ലകളിലും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം രൂക്ഷമായ സംഘട്ടനം നടന്ന ഹൗറയില്‍ സന്ദര്‍ശനം നടത്തുന്നതില്‍നിന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ അധികൃതര്‍ തടഞ്ഞു.രണ്ടു മണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തിനൊടുവില്‍ നേരിട്ട് കൊല്‍ക്കയ്ക്ക് പോകണമെന്ന ഉപാധിയോടെ അദ്ദേഹത്തെ പോകാന്‍ അനുദവിച്ചു.

കഴിഞ്ഞ ദിവസം ഹൗറയിലെ സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിക്കാന്‍ എത്തിയ ബി.ജെ.പി. അധ്യക്ഷന്‍ സുകാന്ത മജുംദാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിനുപിന്നാലെ ബി.ജെ.പി. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഹൗറയില്‍ പ്രതിഷേധക്കാര്‍ കടകള്‍ക്കും ബി.ജെ.പി. ഓഫീസിനും തീയിട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അടുത്ത ബുധനാഴ്ച വരെ പശ്ചിമ ബംഗാളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസിന്റെ നിഷ്‌ക്രിയത്വമാണ് സംഘര്‍ഷത്തിന് കാരണമെന്ന് ഗവര്‍ണര്‍ ജഗദീപ് ധന്‍ക്കര്‍ വിമര്‍ശിച്ചു. അക്രമത്തിനു പിന്നില്‍ ബി.ജെ.പിയാണെന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാദം. അതിനിടെ, സ്ഥിതിഗതികള്‍ ശാന്തമായ സാഹചര്യത്തില്‍ ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചു. എന്നാല്‍, സാമൂഹികമാധ്യമങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ 25 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. 22 പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ പോലീസിന്റെ വെടിയേറ്റ് രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. 22 പേര്‍ക്കു പരുക്കേറ്റു. എട്ടു പേരുടെ നിലഗുരുതരമാണ്. പരുക്കേറ്റവരില്‍ 10 പേര്‍ പോലീസുകാരാണ്. വാഹനങ്ങള്‍ക്കു തീയിട്ട അക്രമികള്‍ പോലീസിന് നേരേ വ്യാപകമായി കല്ലേറും നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →