കേരളം കെ റെയിൽ എംഡിക്ക് തീറെഴുതിയെന്ന ആരോപണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: കോട്ടയത്ത് കെ റെയിലിന്റെ പേരിൽ വീടിന്റെ രണ്ടാം നിലയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറിക്ക് സ്ഥലംമാറ്റം. എൻ അരുൺ കുമാറിനെ കടുത്തുരുത്തിയിലെ മുളക്കുളം പഞ്ചായത്തിലേക്കാണ് മാറ്റിയത്. ഭരണപരമായ കാര്യങ്ങൾക്ക് വേണ്ടിയാണ് മാറ്റമെന്നാണ് ഉത്തരവിൽ ഉള്ളത്. കെ റെയിൽ അലൈൻമെന്റിന്റെ പേരിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാത്തത് വിവാദമായിരുന്നു .വിഷയം രാഷ്ട്രീയ പോരിലേക്കും നയിച്ചിരുന്നു.

ഇതിനിടെ വീട് സന്ദർശിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരളം കെ റെയിൽ എംഡിക്ക് തീറെഴുതിയെന്നാ രോപിച്ചു.എന്നാൽ, എംഎൽഎയും പഞ്ചായത്തിലെ യുഡിഎഫ് ഭരണ സമിതിയും സെക്രട്ടറിയും ചേർന്നുള്ള ഗൂഢാലോചനയാണെന്ന ആരോപണവുമായി സിപിഎമ്മും രംഗത്തെത്തി കോൺ​ഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് പനച്ചിക്കാട്. ഇവിടുത്തെ പ്രസിഡന്റിന്റെയും മണ്ഡലത്തിലെ എംഎൽഎയുടെയും അറിവോടെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നീക്കമെന്നും ഇത് ജനങ്ങളെ കെ റെയിലിന്റെ പേരിൽ പരിഭ്രാന്തരാക്കാനുള്ള നീക്കമാണെന്നും സിപിഎം കുറ്റപ്പെടുത്തി. പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുക ചെയ്തു

പനച്ചിക്കാട് കൊല്ലാട് സ്വദേശികളായ ജിമ്മിയുടെ വീട് സിൽവർ ലൈൻ ബഫർ സോണിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് സെക്രട്ടറിയായ അരുൺ കുമാർ അനുമതി നിഷേധിച്ചത്. നിർമ്മാണ പ്രവർത്തനത്തിന് എൻഒസി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി കെ റെയിൽ തഹസിൽദാർക്ക് അയച്ച കത്തും പുറത്തുവന്നിരുന്നു. അനുമതിക്കായി നിരവധി തവണ തഹസിൽദാറെ സമീപിച്ചിട്ടും ജിമ്മിക്ക് മറുപടി കിട്ടിയില്ല. സംഭവം വലിയ വാർത്തയായതോടെ കെ റെയിൽ വിശദീകരണവുമായി രംഗത്തെത്തി. ഭൂമി ഏറ്റെടുത്തിട്ടില്ലെന്നും അതിനാൽ നി‍‍ർമ്മാണത്തിനോ കൈമാറ്റത്തിനോ പണയത്തിനോ കെ റെയിലിന്റെ യാതൊരുവിധ അനുമതിയും വേണ്ടെന്നായിരുന്നു വിശദീകരണം. ഇതോടെ സർക്കാർ ഉത്തരവാണ് ആശയക്കുഴപ്പം സൃഷ്ടിച്ചതെന്ന് വിശദീകരിച്ച് പഞ്ചായത്ത് സെക്രട്ടറി ജിമ്മിയുടെ വീടിൻറെ നിർമ്മാണങ്ങൾക്ക് അനുമതി നൽകുകയായിരുന്നു.

Share
അഭിപ്രായം എഴുതാം