ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന്‌ അന്വേഷണ സംഘം വിചാരണക്കോടതിയില്‍

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്‌ അന്വേഷണ സംഘം വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. സാക്ഷികളെ സ്വാധീനിച്ചും തെളിവുനശിപ്പിച്ചും ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ നടപടി. ദിലീപിന്റെ സഹോദരീഭര്‍ത്താവ്‌ സൂരജിന്റെയും മറ്റൊരു സാക്ഷിയുടെയും ഫോണ്‍ സംഭാഷണം അടുത്തയിട പുറത്തുവന്നിരുന്നു. കേസില്‍ സാക്ഷിയായ ആലുവയിലെ ഡോക്ടറോട്‌ മൊഴിമാറ്റാനും, കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരന്‍ സാഗറിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിനും തെളിവുണ്ട്‌ . ഇതെല്ലാം പരിഗണിച്ച്‌ ജാമ്യം റദ്ദാക്കണമെന്നാണ്‌ പോലീസ്‌ കോടതിയില്‍ ആവശ്യപ്പെടുന്നത്‌. അപേക്ഷ ഏപ്രില്‍ 18ന്‌ പരിഗണിക്കും.

അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്‌ വിചാരണ കോടതിയില്‍ ഹാജരായി. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാണമെന്നാവശ്യപ്പെട്ട അപേക്ഷ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കിയെന്ന പ്രതിഭാഗത്തിന്റെ പരാതിയെ തുടര്‍ന്നാണ്‌ ഹാജരായത്‌. തുടരന്വേഷണ വിവരം രഹസ്യമായി സൂക്ഷിക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശം പാലിച്ചില്ലെന്നാണ്‌ പ്രതിഭാഗത്തിന്റെ ആരോപണം. സംഭവത്തില്‍ ക്രൈംബ്രാഞ്ച്‌ എഡിജിപി തിങ്കളാഴ്ച വിശദമായ റിപ്പോര്‍ട്ട്‌ നല്‍കണമെന്ന്‌ കോടതി നിര്‍ദ്ദേശിച്ചു.

ദിലീപിന്റെ ഫോണിന്റെ ഫോറന്‍സിക്ക്‌ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന്‌ ലഭിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യം ദിലീപിന്‌ ലഭിച്ചത്‌ കോടതി ജീവനക്കാരിലൂടെയാണോഎന്നറിയാന്‍ ഇവരെ ചോദ്യം ചെയ്യണമെന്ന്‌ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →