തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വികസന വിരോധം ഇനീഷ്യലായി കൊണ്ടു നടക്കുന്ന വികസനം മുടക്കിയാണ് വി മുരളീധരൻ. കേന്ദ്ര മന്ത്രിയായതിന് ശേഷം ഒരു മൊട്ടു സൂചിയുടെ വികസനം പോലും സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടില്ല. സംസ്ഥാന സർക്കാർ നൽകുന്ന പൈലറ്റും വാഹനവും ഉപയോഗിച്ച് കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാൻ ശ്രമിക്കരുതെന്നും വി ശിവൻകുട്ടി പറഞ്ഞു.
നേരത്തെ സിൽവർ ലൈൻ വിരുദ്ധ സമരം നടക്കുന്ന പ്രദേശത്തെ വീടുകൾ കേന്ദ്രമന്ത്രി വി മുരളീധരൻ സന്ദർശിച്ചിരുന്നു. ഇതിനിടെ സിൽവർലൈൻ അനുകൂല മുദ്രാവാക്യവുമായി വീട്ടുകാർ എത്തിയത് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കഴക്കൂട്ടം മേനംകുളത്താണ് പിണറായി വിജയന് ജയ് വിളിച്ച് വീട്ടമ്മ രംഗത്ത് വന്നത്. കഴക്കൂട്ടം CPIM വാർഡ് കൗൺസിലർ എൽ എസ് കവിതയുടെ വീട്ടിൽ ആയിരുന്നു കേന്ദ്രമന്ത്രി സിൽവർലൈൻ വിരുദ്ധ പ്രചരണവുമായി എത്തിയത്.

