കൊച്ചി: സംസ്ഥാനത്ത് ടാങ്കർ ലോറി ഉടമകൾ ആഹ്വാനം ചെയ്ത സമരം തുടരും. എറണാകുളം ജില്ലാ കളക്ടറുമായി ടാങ്കർ ലോറി ഉടമകൾ നടത്തിയ ചർച്ച പരാജയപ്പെട്ടു. ജി.എസ്ടി. അടയ്ക്കാനാകില്ല എന്ന നിലപാടിലാണ് ഉടമകൾ. ഇതോടെ സംസ്ഥാനത്തെ ഇന്ധനവിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
ജില്ലാ കളക്ടറുമായി നടത്തിയ പ്രാരംഭ ചർച്ചയിൽ പ്രശ്‌നപരിഹാരം സാധ്യമായിട്ടില്ല. ബിപിസിഎൽ, എച്ച്പിസിഎൽ എണ്ണക്കമ്പനികൾക്കുവേണ്ടി സർവീസ് നടത്തുന്ന 650-ഓളം ടാങ്കർ ലോറികളുടെ ഉടമകളുടെ പ്രതിനിധികളാണ് കളക്ടറുമായി ചർച്ച നടത്തിയത്. സർവീസ് നികുതി അടയ്ക്കാനാകില്ലെന്ന നിലപാടിൽ ഉടമകളെത്തുക യായിരുന്നു. സമരവുമായി മുന്നോട്ട് പോകുമെന്നും അവർ അറിയിച്ചു.
18 ശതമാനം സേവനനികുതിയിൽ 13 ശതമാനം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടാങ്കർ ഉടമകൾക്ക് നികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇത് നിലവിലെ കരാറുകൾക്ക് വിരുദ്ധമാണ് എന്നാണ് വാദം. പെട്രോളിയം കമ്പനികളും ജിഎസ്ടി വകുപ്പും തമ്മിലുള്ള വിഷയമാണിതെന്നും സർക്കാർ ഇതിൽ പരിഹാരം കാണണമെന്നുമാണ് ടാങ്കർ ലോറി ഉടമകളുടെ ആവശ്യം.

