ഗോവയിലും ബി ജെ പി

പനാജി: ഗോവയിൽ കേവല ഭൂരിപക്ഷത്തിനടുത്ത് വരെയെത്തിയ ബിജെപി വീണ്ടും അധികാരമുറപ്പിച്ചു. മൂന്ന് സ്വതന്ത്രരുടെ കൂടെ പിന്തുണ ഉറപ്പാക്കിയാണ് മൂന്നാം വട്ടവും ഗോവയിൽ ബിജെപി അധികാരത്തിലെത്തുന്നത്. എന്നാൽ മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തിൽ തർക്കം തുടരുന്നതിനാൽ ഇന്ന് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കേണ്ടെന്നാണ് പാർട്ടി തീരുമാനം.

കൂറ് മാറാതിരിക്കാൻ സത്യം ചെയ്യിച്ചും റിസോർട്ടിൽ പാർപ്പിച്ചും എംഎൽഎമാരെ സംരക്ഷിച്ച കോൺഗ്രസിന് ഇനിയൊന്നും ബാക്കിയില്ല. ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചനങ്ങളിൽ മാത്രം ഒതുങ്ങി. കോൺഗ്രസിന്റെ പതിനൊന്നും സഖ്യത്തിലുള്ള ജിഎഫ്പിയുടെ ഒരു സീറ്റും ചേർത്താൽ 12 പേർ. മറുവശത്ത് ബിജെപി ഒറ്റയ്ക്ക് 20. മൂന്ന് സ്വതന്ത്രർ കൂടി എത്തിയതോടെ മാന്ത്രിക സഖ്യയായ 21 അനായാസം മറികടക്കാം.

എംജിപിയും ഗോവയിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതോടെ ബിജെപി പക്ഷത്ത് 25 എംഎൽഎമാരായി. ബിജെപി – 20, എംജെപി – 2, സ്വതതന്ത്രർ 3. ഭരണത്തുടർച്ചയൊരു സങ്കൽപമായിരുന്ന ഗോവയിൽ അങ്ങനെ മൂന്നാം വട്ടവും ബിജെപി അധികാരത്തിലേക്ക്.

കോർട്ടാലിം മണ്ഡലത്തിൽ നിന്ന് വിജയിച്ച അന്റോണിയോ വാസ്, കുർട്ടോറിം മണ്ഡലത്തിൽ നിന്ന് ജയിച്ച അലക്സിയോ റെജിനാൾഡോ, ബിച്ചോളിം മണ്ഡലത്തിൽ നിന്ന് ജയിച്ച ഡോ ചന്ദ്രകാന്ത് ഷെട്ടിയ എന്നിവരാണ് ബിജെപിക്ക് പിന്തുണ നൽകുന്ന സ്വതന്ത്രർ.

ഗോവയിൽ പരീക്ഷണത്തിനിറങ്ങിയ മമത സംപൂജ്യയായി മടങ്ങി. ആംആദ്മി അക്കൗണ്ട് തുറന്നു. കഴിഞ്ഞ തവണത്തെ വോട്ട് വിഹിതത്തിൽ മാറ്റമൊന്നും ഇല്ലെങ്കിലും രണ്ട് സീറ്റ് അവ‍ർക്കും കിട്ടി. പനാജിയിൽ മനോഹർ പരീക്കറിന്റെ മകൻ ഉത്പലും മാണ്ഡ്രം മണ്ഡലത്തിൽ വിമതനായിറങ്ങിയ മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറും ബിജെപി സ്ഥാനാർഥികളോട് തോറ്റു. വാൽപോയ് മണ്ഡലത്തിൽ നിന്ന് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയും പോരിമിൽ നിന്ന് അദ്ദേഹത്തിന്റെ ഭാര്യ ദിവ്യയും ജയിച്ചതോടെ വടക്കൻ ഗോവയിൽ ബിജെപി കോട്ടയുടെ കരുത്ത് കൂട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →