പ്രതീക്ഷകൾ അസ്തമിച്ച് കോൺഗ്രസ്: ഗോവയിൽ അടിയന്തിര യോഗം വിളിച്ചു

പനജി : ഗോവയിലുള്‍പ്പെടെ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാകാതെ ദേശീയ രാഷ്ട്രീയത്തിലെ നിലനില്‍പ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ ഗോവയില്‍ അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്. മാര്‍ഗാവോയിലെ ഒരു ഹോട്ടലിലാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം നടക്കുക.

ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഗോവയില്‍ വ്യക്തമായ രാഷ്ട്രീയചിത്രം ഇതുവരെ തെളിഞ്ഞിട്ടില്ല. 21 സീറ്റാണ് അധികാരത്തിലെത്താന്‍ വേണ്ടത്. 18 സീറ്റില്‍ ബിജെ പി മുന്നിലാണ് 13 സീറ്റില്‍ കോണ്‍ഗ്രസും പിന്നാലെയുണ്ട്. ആം ആദ്മി പാര്‍ട്ടി ഒരിടത്തും മറ്റ് പാര്‍ട്ടികളെല്ലാം ചേര്‍ന്ന് എട്ടിടത്തും ലീഡ് ചെയ്യുന്നു.

ഇതിനിടയില്‍ ഗോവയില്‍ കോണ്‍ഗ്രസ് അടിയന്തര യോഗം വിളിച്ചു. ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം ചേരുക. ഗോവയില്‍ അത്രയധികം ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ സാഹചര്യങ്ങള്‍ മാറിമറിഞ്ഞതോടെയാണ് യോഗം വിളിച്ചിരിക്കുന്നത്.

2017ലെ തെരെഞ്ഞെടുപ്പില്‍ ആകെയുള്ള 40 സീറ്റില്‍ 17 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നു. എന്നാല്‍ ചെറു പാര്‍ട്ടികളുടെ അടക്കം പിന്തുണ നേടാന്‍ ആകാതെ വന്നതോടെ 13 സീറ്റ് നേടിയ ബി ജെ പി അവിടെ സര്‍ക്കാര്‍ ഉണ്ടാക്കി. അതിനുശേഷം രണ്ട് വര്‍ഷം കഴിഞ്ഞ് കോണ്‍ഗ്രസിലെ 15 എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേരുകയും ചെയ്തു. ഇതോടെ ഭരണം ബി ജെ പിക്ക് എളുപ്പമായി. ഇത്തവണ ഇതൊഴിവാക്കാനാണ് കോണ്‍ഗ്രസ് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത്

കഴിഞ്ഞ തവണ 13 സീറ്റ് നേടിയ ബിജെപി ഇത്തവണ നിലപാട് മെച്ചപ്പെടുത്തിയേക്കുമെന്ന പ്രതീക്ഷയിലാണ്. കേവല ഭൂരിപക്ഷം ആര്‍ക്കും കിട്ടാതെ വന്നാല്‍ ചെറു പാര്‍ട്ടികളുമായി ചേര്‍ന്ന് വീണ്ടും അധികാരത്തിലെത്താനാകുമോ എന്ന ചര്‍ച്ചകള്‍ ബിജെപിയിലും സജീവമാണ്.

Share
അഭിപ്രായം എഴുതാം