കീവ്: യുക്രൈനിലെ സുമിയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ മനുഷ്യത്വ ഇടനാഴി ഒരുക്കാൻ ഇടപെടണമെന്ന് യു.എൻ രക്ഷാസമിതിയിൽ ഇന്ത്യ.
റഷ്യയോടും യുക്രൈനോടും നിരവധി തവണ ആവശ്യപ്പെട്ടിട്ടും സുമിയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്ക് പുറത്ത് കടക്കാൻ വഴിയൊരുങ്ങുന്നില്ലെന്നും ഇന്ത്യ രക്ഷാസമിതിയെ ബോധ്യപ്പെടുത്തി. ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും ഇന്ത്യ അറിയിച്ചു. യു.എൻ അംബാസഡറിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തിയാണ് യുക്രൈനിലെ സാഹചര്യത്തെ കുറിച്ച് രക്ഷാസമിതിയ യോഗത്തിൽ സംസാരിച്ചത്.
യുക്രൈനിൽ നിന്ന് 20,000 ത്തിലധികം ഇന്ത്യക്കാർക്ക് സുരക്ഷിതമായി നാട്ടിലേക്ക് എത്തിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെന്നും തിരുമൂർത്തി പറഞ്ഞു. ഇനി യുക്രൈനിൽ അവശേഷിക്കുന്ന ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ എല്ലാ നിരപരാധികൾക്കും സുരക്ഷിതമായും തടസ്സമില്ലാതെയും കടന്നുപോകാനുള്ള സാഹചര്യം അടിയന്തരമായി ഒരുക്കണമെന്ന് ഇന്ത്യ ആവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

