ദില്ലി: യുക്രൈനിൽ കൊല്ലപ്പെട്ട നവീനിന്റെ മൃതദേഹം മെഡിക്കൽ സർവ്വകലാശാലയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം തിരിച്ചെത്തിക്കാൻ എല്ലാ ശ്രമവും നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഓപറേഷൻ ഗംഗ പ്രവർത്തനം ഇന്ത്യ കൂടുതൽ ശക്തിപ്പെടുത്തി. മൂന്ന് ദിവസത്തിനുള്ളിൽ 26 വിമാനങ്ങൾ അതിർത്തി രാജ്യങ്ങളിലേക്ക് അയക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. വ്യോമസേന വിമാനം 2022 മാർച്ച 2ന് രാവിലെ റൊമാനിയയിലേക്ക് പോകും.
ഫ്രഞ്ച് പ്രസിഡന്റുമായും പോളണ്ട് പ്രസിഡന്റുമായും പ്രധാനമന്ത്രി സംസാരിച്ചു. കാർഖീവിലും സുമിയിലുമായി 4000 പേരുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. റഷ്യൻ അതിർത്തിയിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ എത്തിയെന്നും കേന്ദ്ര വിദേശകാര്യ സെക്രട്ടറി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം യുദ്ധം അവസാനിപ്പിക്കാൻ ചൈനയുടെ ഇടപെടൽ തേടിയിരിക്കുകയാണ് യുക്രൈൻ. ചൈനയുടെ നയതന്ത്ര ബന്ധം യുദ്ധം അവസാനിപ്പിക്കാൻ ഉപയോഗിക്കണമെന്നാണ് ആവശ്യം. മറുഭാഗത്ത് യുക്രൈൻ നഗരങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള മുന്നറിയിപ്പ് ആവർത്തിച്ച് നൽകുകയാണ് റഷ്യ. മരിയോപോളിൽ ഉള്ളവർ നാളെയോടെ നഗരം വിടണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നഗരത്തിനു പുറത്തുകടക്കാൻ രണ്ട് പാതകൾ റഷ്യ നിർദ്ദേശിച്ചിട്ടുണ്ട്. ഇവ ഉപയോഗപ്പെടുത്താനാവുക നാളെ വരെ മാത്രമെന്നും മുന്നറിയിപ്പിൽ പറയുന്നു.

