മൂന്നാറിലെ 8 വയസ്സുകാരിയുടെ ദുരൂഹ മരണം: അന്വേഷണം പുതിയ വഴിത്തിരിവിൽ

മൂന്നാർ: മൂന്നാർ ഗുണ്ടുമലയിൽ എട്ടു വയസ്സുകാരിയുടെ മരണം കൊലപാതകമാകാമെന്ന് വിലയിരുത്തൽ. പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടത്തിയ ഡമ്മി പരീക്ഷണമാണ് കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നത്. കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്ലാസ്റ്റിക് വള്ളി കുട്ടിയുടെ ഭാരം താങ്ങില്ലെന്നും മരിച്ച ശേഷം ആരോ കുട്ടിയുടെ കഴുത്തിൽ വള്ളി ചുറ്റിയതാവാമെന്നുമാണ് പൊലീസിന്റെ നിരീക്ഷണം. ഇതോടെ രണ്ടര വർഷം മുൻപ് 8 വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ അന്വേഷണം പുതിയ വഴിത്തിരിവിൽ.

കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്ലാസ്റ്റിക് വള്ളി കുട്ടിയുടെ ഭാരം താങ്ങില്ലെന്നും മരിച്ച ശേഷം ആരോ കുട്ടിയുടെ കഴുത്തിൽ വള്ളി ചുറ്റിയതാവാമെന്നും പൊലീസ് പറയുന്നു. 2019 സെപ്റ്റംബർ 9നാണ് കണ്ണൻ ദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെൻമൂർ ഡിവിഷനിൽ പെൺകുട്ടിയെ വീടിനുള്ളിൽ കഴുത്തിൽ കയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി പലതവണ പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയതോടെയാണ് ദുരൂഹത ഉയർന്നത്.

അന്നത്തെ മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി നിയോഗിച്ചെങ്കിലും അന്വേഷണത്തിൽ തുമ്പുണ്ടായില്ല. കഴിഞ്ഞ വർഷം ജില്ലാ നർകോട്ടിക് സെൽ ഡിവൈഎസ്പി എ ജി ലാലിന്‍റെ നേതൃത്വത്തിലുള്ള പുതിയ സംഘത്തിന് അന്വേഷണ ചുമതല കൈമാറി. തുടരന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം പൊലീസ് ഡമ്മി പരീക്ഷണം നടത്തി. കുട്ടിയുടെ തൂക്കത്തിനു സമാനമായ ഭാരമുള്ള ഡമ്മിയാണ് ഉപയോഗിച്ചത്. കഴുത്തിൽ കുരുങ്ങിയിരുന്ന പ്ലാസ്റ്റിക് വള്ളിയുടെ അതേവലുപ്പത്തിലുള്ള വള്ളിയും ഇതിനായി ഉപയോഗിച്ചു. കുട്ടിയുടെ ഭാരം 28 കിലോയായിരുന്നു.

20 കിലോ ഉയർത്തിയപ്പോൾ തന്നെ വള്ളി പൊട്ടിവീണു. കുട്ടി മരിച്ചു കിടന്ന മുറിയുടെ മച്ചിൽ കയർ കുരുക്കണമെങ്കിൽ ഏണിയോ കസേരയോ വേണമായിരുന്നു. എന്നാൽ മരണ സമയത്ത് മുറിയിൽ ഇത്തരം സാധനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഈ രണ്ടു കാരണങ്ങളാണ് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാം എന്ന സംശയമുണർത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →