രാഹുല്‍ ബജാജ് അന്തരിച്ചു

മുംബൈ: പ്രമുഖ വ്യവസായി രാഹുല്‍ ബജാജ് (83) അന്തരിച്ചു. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് പുണെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ രോഗവും അദ്ദേഹത്തിനുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 1938ല്‍ കൊല്‍ക്കത്തയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ബജാജിന്റെ വൈവിധ്യവല്‍ക്കരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹം, 1965ലാണ് ബജാജ് ഗ്രൂപ്പിന്റെ ഭാഗമായത്. 1986ല്‍ ഇന്ത്യന്‍ എയല്‍ലൈന്‍സ് ചെയര്‍മാന്‍ പദവിയും വഹിച്ചു. 2001ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 2006 മുതല്‍ 2010 വരെ രാജ്യസഭാംഗമായിരുന്നു.2021 ഏപ്രില്‍ മാസംവരെ അദ്ദേഹം ബജാജ് ഓട്ടോയുടെ ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിരുന്നു. പിന്നീട് പ്രായാധിക്യത്തെയും ആരോഗ്യസ്ഥിതി മോശമായതിനെയും തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞത്. എന്നാല്‍, ബജാജ് ഓട്ടോയുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ കൃത്യമായ മേല്‍നോട്ടത്തിലായിരുന്നു. രാഹുല്‍ ചെയര്‍മാന്‍ സ്ഥാനമേല്‍ക്കുമ്പോള്‍ 7 കോടി രൂപയായിരുന്നു കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ്. ബജാജ് സ്‌കൂട്ടറുകള്‍ മാത്രമുണ്ടായിരുന്ന, നിയന്ത്രിത സമ്പദ്വ്യവസ്ഥയുടെ കാലത്തുനിന്ന്, ഒട്ടറെ വിദേശ ബ്രാന്‍ഡുകള്‍ വിപണിയിലെത്തിയ ഉദാര സമ്പദ് വ്യവസ്ഥയുടെ കാലത്തിലേക്ക് എത്തിയപ്പോഴും കമ്പനിയെ പുരോഗതിയിലേക്കു നയിക്കാന്‍ അദ്ദേഹത്തിനായി. രാഹുലിന്റെ മുത്തച്ഛന്‍ ജമ്നലാല്‍ ബജാജ് ആണ് 1926ല്‍ കമ്പനി സ്ഥാപിച്ചത്. ഗാന്ധിജിയുമായി അദ്ദേഹത്തിനു വളരെ അടുപ്പമുണ്ടായിരുന്നു.

Share
അഭിപ്രായം എഴുതാം