കൊച്ചി: മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിൽ ജനവാസ മേഖല ഉള്‍പ്പെട്ട ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍സോണായി പ്രഖ്യാപിച്ചതിനെതിരെ ഇടുക്കി ശാന്തന്‍പാറ ഗ്രാമ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു. കര്‍ഷക തൊഴിലാളികളടക്കം തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്തിൽ ശാന്തന്‍പാറ ടൗണ്‍ ഉള്‍പ്പെടുന്ന പതിനേഴര ചതുരശ്ര കിലോമീറ്റര്‍ പ്രദേശം അന്തിമ വിജ്ഞാപനം അനുസരിച്ച് ബഫര്‍ സോണിലാണ്. ദേശീയ ഉദ്യാനങ്ങളുടേയും വന്യജീവി സങ്കേതങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലായം ബഫര്‍സോണ്‍ നടപ്പിലാക്കുന്നത്.
ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ വന മേഖല സംരക്ഷിക്കുന്ന കേരളത്തില്‍ ബഫര്‍സോണിന്റെ ആവശ്യമില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിന് ഒരു കിലോമീറ്റര്‍ പരിധി നിശ്ചയിക്കുകയും പിന്നീട് അന്തിമ വിജ്ഞാപനം ഇറങ്ങുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍ എം.പി കൂടിയായ അഡ്വ. ജോയിസ് ജോർജ് മുഖേന പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

