കോട്ടയം: കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ്പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. 19 കാരനായ വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. പ്രതി നഗരത്തിലെ ഗുണ്ടാ ലിസ്റ്റിൽ പെട്ട കെ ടി ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു.
17/01/22 തിങ്കളാഴ്ച പുലർച്ചെ 4നാണ് സംഭവം. ഞായറാഴ്ച ജോമോന്‍ ഷാൻ ബാബുവിനെ ഓട്ടോയില്‍ കൂട്ടിക്കൊണ്ടു പോയി എന്നാണ് വിവരം. ഷാനിനെ താന്‍ കൊലപ്പെടുത്തിയതായി ഇയാള്‍ വിളിച്ചുപറയുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രതിയുടെ പേരിൽ മുമ്പ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ടു കാപ്പ ചുമത്തിയിരുന്നു. കഞ്ചാവ് കേസുമായി ബന്ധപ്പെട്ടു തന്നെയാണ് ഷാൻ ബാബുവിനെ തട്ടിക്കൊണ്ടു പോയത് എന്നാണ് സൂചന. നിരന്തരമായ മർദനത്തെ തുടർന്നാണ് ഷാൻ ബാബു മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
രാത്രി ഒന്നരക്ക് തന്നെ ഷാനെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടയിലാണ് ഷാൻ ബാബുവിനെ തല്ലിക്കൊന്ന് സ്റ്റേഷന് മുന്നിലിടുന്നത്. ഫുഡ്‌ബോള്‍ കളിക്കാന്‍ പോയ ഷാന്‍ കളി കഴിഞ്ഞ് കൂട്ടുകാരുമൊത്ത് സംസാരിക്കുന്നതിനിടയില്‍ പ്രതിയും മറ്റു ചിലരും ഓട്ടോയില്‍ വരികയും സൂര്യന്‍ എന്നു പറയുന്ന ഒരാളെ കുറിച്ച് അന്വേഷിക്കുകയും ചെയ്‌തെന്നും ശേഷം അവിടെ നിന്ന് ബഹളം വെച്ചപ്പോള്‍ എല്ലാവരും ഓടി. കാലില്‍ മുറിവായതിനാല്‍ ഓടാന്‍ കഴിയാതിരുന്ന ഷാനെ പിടിച്ചുകൊണ്ടു പോവുകയുമായിരുന്നു എന്നാണ് കൂട്ടുകാരുടെ മൊഴി.

