തൃശ്ശൂർ: തൃശൂര്‍ കോര്‍പ്പറേഷന്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള 100 കര്‍മ്മപദ്ധതികളിലെ രണ്ടാമത്തെ പദ്ധതിയായ ലാലൂര്‍ ഹോമിയോ ഡിസ്പെന്‍സറി ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. കോര്‍പ്പറേഷന്‍ പ്ലാന്‍ഫണ്ട് 70 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടം ദേവസ്വം, പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനതലത്തില്‍ ഏറ്റവും വിസ്തീര്‍ണമുള്ളതും രോഗീസൗഹൃദ അന്തരീക്ഷമുള്ളതുമായ ഡിസ്പെന്‍സറിയാണ് നിര്‍മ്മിച്ചത്. ഫ്രണ്ട് ഓഫീസ്, ഒ.പി, സ്റ്റോര്‍ റൂം, ഫീഡിംഗ് റൂം, ഒബ്സര്‍വേഷന്‍ റൂം, വെയിറ്റിംഗ് ഏരിയ, ഫാര്‍മസി അനുബന്ധ സൗകര്യങ്ങള്‍ അടക്കമാണ് പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
മേയര്‍ എം.കെ. വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുതിയ കെട്ടിടത്തിനായി അഹോരാത്രം പ്രയത്നിച്ച മുന്‍ ചീഫ് മെഡിക്കല്‍ ഓഫീസറും ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ടുമായ ഡോ.കെ.കെ. ബിന്ദുവിനെ തൃശൂര്‍ എം.എല്‍.എ. പി. ബാലചന്ദ്രനും സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കരാറുകാരന്‍ വി.എ. മുഹമ്മദാലിയെ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപനും ആദരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പി.കെ. ഷാജന്‍, വര്‍ഗ്ഗീസ് കണ്ടംകുളത്തി, ഷീബ ബാബു, ലാലി ജെയിംസ്, സാറാമ്മ റോബ്സണ്‍ കൗണ്‍സിലര്‍മാരായ സജിത ഷിബു, അഡ്വ. റെജീന ജെപ്സണ്‍, ഷീബ ജോയ്, സുഭി സുകുമാരന്‍, അഡ്വ. അനീസ് അഹമ്മദ്, നാഷ്ണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എം.എസ്. നൗഷാദ്, കോര്‍പ്പറേഷന്‍ എഞ്ചിനീയര്‍ ഷൈബി ജോര്‍ജ്ജ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.വി. ബിന്നി, എച്ച്.എം.സി. മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

