അയിഷ മാലിക്ക്: പാക് സുപ്രീം കോടതിയിലേക്ക് ആദ്യ വനിതാ ജഡ്ജിയെത്തുന്നു

ലാഹോര്‍: പാകിസ്താന്‍ സുപ്രീം കോടതിയില്‍ ഇതാദ്യമായി വനിതാ ജഡ്ജി. ലാഹോര്‍ ഹൈക്കോടതി ജഡ്ജി അയിഷ മാലിക്കാണു രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് അവകാശിയായത്. ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മിഷന്‍ അയിഷയുടെ നിയമനത്തിന് കഴിഞ്ഞദിവസം പച്ചക്കൊടി കാട്ടി. നാലിനെതിരേ അഞ്ചു വോട്ടിനായിരുന്നു നിയമനാംഗീകാരം. ഇതു രണ്ടാം തവണയാണു അയിഷയുടെ പദവിഉയര്‍ത്തലില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ യോഗം ചേര്‍ന്നത്.കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ ഒന്‍പതിനു നടന്ന വോട്ടെടുപ്പില്‍ അനുകൂലിക്കുന്നവരുടെയും വിയോജിക്കുന്നവരുടെയും വോട്ട് തുല്യമായതോടെ സ്ഥാനാര്‍ഥിത്വം തള്ളി. ഇനി പാര്‍ലമെന്ററി സമിതി കൂടി അനുമതി നല്‍കുന്നതോടെ നടപടികള്‍ പൂര്‍ണമാകും. ജുഡീഷ്യല്‍ കമ്മിഷന്റെ ശിപാര്‍ശ പാര്‍ലമെന്ററി സമിതി നിരാകരിക്കുന്ന പതിവില്ല. അംഗീകരിക്കപ്പെടുന്നപക്ഷം 2031 വരെ അയിഷ സുപ്രീം കോടതി ജഡ്ജിയായി തുടരും. 2012 മാര്‍ച്ചില്‍ ലാഹോര്‍ െഹെക്കോടതി ജഡ്ജിയായി നിയമിതയായ അയിഷ സീനിയോറിറ്റിയില്‍ പിന്നിലാണെന്ന് ആരോപിച്ച് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ നിയമനത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം