ജനീവ: രോഗലക്ഷണങ്ങള്‍ തീവ്രമാകില്ലെങ്കിലും കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തെ നിസാരമായി കാണരുതെന്നു ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ). ഒമിക്രോണ്‍ മരണകാരണമാകുമെന്നും വന്‍തോതില്‍ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരുമെന്നും ഡബ്ല്യു.എച്ച്.ഒ. മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ് ചൂണ്ടിക്കാട്ടി. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം അതിവേഗം പെരുകുകയാണ്. പല രാജ്യങ്ങളിലും ഡെല്‍റ്റ, ഒമിക്രോണ്‍ ബാധിതരുടെ എണ്ണം തമ്മില്‍ വലിയവ്യത്യാസമില്ല. ആശുപത്രികളിലെത്തുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നാണ് ഇതിനര്‍ഥം. ഡെല്‍റ്റയെ അപേക്ഷിച്ച്, വാക്സിന്‍ സ്വീകരിച്ചവരില്‍ ഒമിക്രോണ്‍ കുറഞ്ഞ ആരോഗ്യപ്രശ്നങ്ങളേ സൃഷ്ടിക്കുന്നുള്ളൂവെങ്കിലും നിസാരമായി കാണരുത്. ”കോവിഡ് സുനാമി” ലോകമെമ്പാടുമുള്ള ആരോഗ്യസംവിധാനങ്ങളെ കീഴടക്കുന്നു. മുഴുവന്‍ രാജ്യങ്ങളിലും വാക്സിന്‍ ലഭ്യമാകാത്തതു പുതിയ വകഭേദങ്ങള്‍ക്കു കാരണമാകുന്നുണ്ട്.
വാക്സിന്‍ മറ്റു രാജ്യങ്ങളുമായി പങ്കുവയ്ക്കാന്‍ സമ്പന്നരാഷ്ട്രങ്ങള്‍ തയാറാകണം. കഴിഞ്ഞയാഴ്ച 9.5 ദശലക്ഷം പുതിയ കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തില്‍ 71% വര്‍ധനയുണ്ടായെന്നും ഡബ്ല്യു.എച്ച്.ഒ. മേധാവി ചൂണ്ടിക്കാട്ടി.