ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള ബില്ല് രാജ്യസഭയും പാസാക്കി

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള ബില്ല് രാജ്യസഭയും പാസാക്കി. ആവശ്യമായ കൂടിയാലോചനയില്ലാതെയാണ് ബിൽ അവതരിപ്പിക്കപ്പെട്ടതെന്നും സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് കേന്ദ്രം മുന്നോട്ട് പോയത്. പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കിയതിനാൽ ഇനി രാഷ്ട്രപതി ഒപ്പിട്ടാൽ ബിൽ നിയമമാകും. ബില്ലിനോടുള്ള എതിർപ്പ് പ്രകടിച്ചിച്ച് പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

പ്രതിപക്ഷ ബഹളത്തിനിടെ തിങ്കളാഴ്ചയാണ് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കിയത്.

വോട്ടെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വയ്ക്കുമ്പോൾ രണ്ട് മിനിറ്റ് കൊണ്ടാണ് സുപ്രധാനമായ ബിൽ സർക്കാർ ലോക്സഭയിൽ പാസാക്കിയെടുത്തത്. വോട്ടർ പട്ടികയിൽ ഒരു വർഷം ഒന്നിലധികം തവണ പുതുക്കാനുള്ള വ്യവസ്ഥ ബില്ലിലുണ്ട്. ചില പ്രത്യേക കാരണങ്ങളാൽ ആധാർ ഹാജരാക്കിയില്ലെങ്കിലും വോട്ടർപട്ടികയിൽ പേര് ചേർക്കാമെന്നും ബില്ലിൽ പറയുന്നു. എന്നാൽ സ്വകാര്യതയ്ക്കുള്ള മൗലിക അവകാശത്തിൻറെ ലംഘനമാണ് ബില്ലെന്നും സുപ്രീം കോടതിയുടെ ആധാർ വിധി ലംഘിക്കപ്പെടുമെന്നും പ്രതിപക്ഷം ആരോപിച്ചു.

Share
അഭിപ്രായം എഴുതാം