ബാലുശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ വേഷം ഒരേ യൂണിഫോം

കോഴിക്കോട്‌ : ബാലുശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇന്നുമുതൽ ഒരേ വേഷം ഒരേ യൂണിഫോം.

ഉച്ചക്ക്‌ 12ന്‌ മന്ത്രി ആർ ബിന്ദു ഓൺലൈനായി ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ ഹയർ സെക്കൻഡറി സ്കൂളാണിത്. പുതിയ യൂണിഫോമായ പാന്റും ഷർട്ടും അണിഞ്ഞാണ് ചൊവ്വാഴ്‌ച വിദ്യാർഥികൾ സ്കൂളിലെത്തിയത്.

യൂണിഫോം ഏകീകരണത്തിൽ വിദ്യാർഥികൾ സ്കൂൾ പിടിഎയുടെയും അധ്യാപകരുടെയും തീരുമാനത്തെ പൂർണമായി സ്വാഗതംചെയ്തിട്ടുണ്ട്. ഏറെ സൗകര്യപ്രദമാണ്‌ പുതിയ യൂണിഫോമെന്ന്‌ കുട്ടികൾ പറഞ്ഞു.

അതേസമയം മുസ്ലിം യൂത്ത് ലീഗ്‌, എംഎസ്എഫ്‌ തുടങ്ങിയ ചില മുസ്ലിം സംഘടനകൾ ഒരേതരം യൂണിഫോമിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു. പ്രതിഷേധക്കാർ കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച്‌ പ്രതിഷേധ മാർച്ച്‌ നടത്തി.

എന്നാൽ രക്ഷിതാക്കൾക്കോ വിദ്യാർഥികൾക്കോ ഇല്ലാത്ത വിഷമമാണ്‌ ചില സംഘടനകൾക്കെന്ന്‌ സ്‌കൂൾ അധികൃതർ പറഞ്ഞു.

ഒന്നാം വർഷ ബാച്ചിലെ 200 പെൺകുട്ടികളും 60 ആൺകുട്ടികളുമാണ്‌ പുതിയ യൂണിഫോം ആയ പാന്റും ഷർട്ടുമണിഞ്ഞെത്തിയത്‌. ചിലർ ചൊവ്വാഴ്‌ച തന്നെ പുതിയ യൂണിഫോമിട്ടാണ് സ്‌കൂളില്‍ വന്നത്.

ചടങ്ങിൽ കെ എം സച്ചിൻദേവ് എംഎൽഎ ഓൺലൈനായി അധ്യക്ഷനായി. സിനിമാ താരം റിമ കല്ലിങ്കൽ, പൊലീസിൽ ജെൻഡർ ന്യൂടൽ യൂണിഫോം നടപ്പാക്കുന്നതിന് പോരാടിയ പൊലീസുദ്യോഗസ്ഥ വിനയ എന്നിവർ പങ്കെടുത്തു.

സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ രൂപലേഖ കൊമ്പിലാട്, ജില്ലാ പഞ്ചായത്തംഗം പി പി പ്രേമ എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →