രാജ്യത്ത് മാസ്‌ക് ഉപയോഗം കുറയുന്നു: അപകടകരമെന്ന് ഡോ. വി.കെ. പോള്‍

ന്യൂഡല്‍ഹി: രാജ്യത്ത് മാസ്‌ക് ഉപയോഗം കുറയുന്നതായാണു കണ്ടുവരുന്നതെന്നും ഇത് അപകടകരമാണെന്നും നിതി ആയോഗ് അംഗം(ആരോഗ്യം) ഡോ. വി.കെ. പോള്‍ . മാസ്‌ക് ഉപയോഗം കുറയുന്നതിനെതിരേ ലോകാരോഗ്യ സംഘടന നേരത്തേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ പലയിടത്തും കോവിഡ് വീണ്ടും പടരുകയാണ്. വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിനും മാസ്‌കുമാണ് പ്രധാനം. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ഡോ. വി.കെ. പോള്‍ ചൂണ്ടിക്കാട്ടി.

പ്രതിദിനം 80 ലക്ഷം ഡോസ് വരെ വാക്സിനുകള്‍ നല്‍കുന്നുണ്ടെന്ന് ഐ.സി.എം.ആര്‍. ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാര്‍ക്കു മുഴുവന്‍ വാക്സിന്‍ നല്‍കുന്നതു വരെ ഇതു തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേസമയം,രാജ്യത്ത് ഇതുവരെ 25 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായും ആര്‍ക്കും ഗുരുതര രോഗലക്ഷണങ്ങളില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ടാന്‍സാനിയയില്‍നിന്ന് മുംബൈയിലെത്തിയ 49 വയസുകാരനാണ് ഏറ്റവുമൊടുവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ധാരാവി സ്വദേശിയായ ഇദ്ദേഹം നിരീക്ഷണത്തിലാണ്. കഴിഞ്ഞ നാലിനാണ് ടാന്‍സാനിയയില്‍നിന്ന് മുംബൈയിലെത്തിയത്. കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചിട്ടില്ലെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല.

പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്നു തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സാമ്പിള്‍ ജനിതക ശ്രേണീകരണത്തിനായി അയയ്ക്കുകയും ഒമിക്രോണ്‍ ആണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു. ഡിസംബര്‍ ഒന്നിനുശേഷം ഇന്ത്യയിലെത്തിയ 93 രാജ്യാന്തര യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. ഇവരില്‍ 83 പേര്‍ ഒമിക്രോണിന്റെ പശ്ചാത്തലത്തിലുള്ള റിസ്‌ക് രാജ്യങ്ങളില്‍നിന്നെത്തിയവരാണ്. 59 രാജ്യങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതുവരെ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളില്‍ 0.04 ശതമാനം മാത്രമാണ് ഒമിക്രോണ്‍ കേസുകളുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →