ന്യൂഡൽഹി: നീറ്റ് മെഡിക്കൽ പി.ജി പ്രവേശനത്തിന് പത്തു ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നതിനുള്ള വരുമാന പരിധി എട്ടു ലക്ഷമാക്കി പുന:പരിശോധിക്കാൻ കേന്ദ്ര സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചു.
ഒ.ബി.സി വിഭാഗത്തിനും, മുന്നാക്കത്തിനും ഒരേ പോലെ എട്ട് ലക്ഷം രൂപ വരുമാന പരിധി മാനദണ്ഡമാക്കുന്നതിലെ യുക്തി സുപ്രീം കോടതി ചോദ്യം ചെയ്‌ത സാഹചര്യത്തിലാണിത്.
ധനമന്ത്രാലയത്തിലെ മുൻ സെക്രട്ടറി അജയ് പാണ്ഡ്യ അദ്ധ്യക്ഷനും, ഇന്ത്യൻ കൗൺസിൽ ഒഫ് സയൻസ് റിസർച്ച് മെമ്പർ സെക്രട്ടറി പ്രൊഫ. വി.കെ. മൽഹോത്ര, കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് സഞ്ജീവ് സന്യാൽ എന്നിവർ അംഗങ്ങളാണ്.
സമിതി നാലാഴ്‌ചയ്ക്കുള്ള റിപ്പോർട്ട് സമർപ്പിക്കും.അതുവരെ നീറ്റ് ബിരുദാനന്തര പ്രവേശന നടപടികൾക്കുള്ള സ്റ്റേ തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രംനാഥ് എന്നിവരുൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും.

