12 ക്യാമറകള്‍ പ്രവര്‍ത്തിപ്പിച്ചുള്ള സെമി ഓട്ടോമേറ്റഡ് ഓഫ് സൈഡ്സുമായി ഫിഫ

ദോഹ: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിനു മുന്നോടിയായി സെമി ഓട്ടോമേറ്റഡ് ഓഫ് സൈഡ് സാങ്കേതിക വിദ്യ പരീക്ഷിക്കാന്‍ ഫിഫ ഒരുങ്ങുന്നു. ഇന്നു തുടങ്ങുന്ന അറബ് കപ്പിലാണ് സെമി ഓട്ടോമേറ്റഡ് ഓഫ് സൈഡ്സ് ഉപയോഗിക്കുന്നത്. ഓഫ് സൈഡ് വിളികളില്‍ വിവാദത്തിന്റെ അകമ്പടി ഉണ്ടാകാതിരിക്കാനാണു ഫിഫയുടെ ഉദ്യമം. ഒരേ സമയം 12 ക്യാമറകള്‍ പ്രവര്‍ത്തിപ്പിച്ചാണു സെമി ഓട്ടോമേറ്റഡ് ഓഫ് സൈഡ്സ് പ്രവര്‍ത്തിക്കുന്നത്. ഓരോ താരത്തിന്റെയും ചലനങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഒപ്പിയെടുക്കാന്‍ ഇതിലൂടെ സാധിക്കും. ഏതെങ്കിലും താരം ഓഫ് സൈഡായാല്‍ വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) സന്ദേശമെത്തും. വാറിലാണ് അന്തിമ തീരുമാനമുണ്ടാകുക. 2022 ലോകകപ്പില്‍ ഈ സാങ്കേതിക വിദ്യ നടപ്പിലാക്കാമെന്ന ഉത്തമ വിശ്വാസത്തിലാണു ഖത്തര്‍. യൂറോപ്പിലെ പ്രധാന ലീഗുകളില്‍ വാര്‍ നടപ്പിലാക്കിയതോടെ ഓഫ് സൈഡ് തീരുമാനങ്ങള്‍ വിവാദത്തിലുമായി. ഖത്തറിലെ ആറ് സ്റ്റേഡിയങ്ങളിലായി നടക്കുന്ന അറബ് കപ്പില്‍ 16 ടീമുകളാണു പങ്കെടുക്കുന്നത്. താരങ്ങളുടെ പാദ ചലനങ്ങളാണു പ്രധാനമായും കാമറകള്‍ നിരീക്ഷിക്കുന്നതെന്നു ഫിഫയുടെ ഫുട്ബോള്‍ ടെക്നോളജി ആന്‍ഡ് ഇന്നോവേറ്റീവ് ഡയറക്ടര്‍ ജൊഹാനസ് ഹോള്‍സ്മുള്ളര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →