തിരുവനന്തപുരം: കേരളത്തിൽ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് ജോസ് കെ മാണിയും ശൂരനാട് രാജശേഖരനും തമ്മിൽ മത്സരം നടക്കും. ഇടത് സ്ഥാനാർത്ഥിയായ ജോസ് കെ മാണി ഇന്ന് നേതാക്കൾക്കൊപ്പം എത്തി നിയമസഭാ സെക്രട്ടറിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയായി ശൂരനാട് രാജശേഖരൻ നാളെ പത്രിക നൽകും. 2021 നവംബർ 29 നാണ് വോട്ടെടുപ്പ്. സഭയിലെ അംഗബലം അനുസരിച്ച് ജോസ് കെ മാണിക്ക് ജയം ഉറപ്പാണ്.
നവംബർ ഒമ്പതിന് ചേർന്ന എൽഡിഎഫ് യോഗം രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകാൻ തീരുമാനിച്ചിരുന്നു. പിന്നാലെ ചേർന്ന കേരളാ കോൺഗ്രസ് (എം) പാർട്ടി നേതൃയോഗമാണ് ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. ജോസ് കെ.മാണി മുമ്പ് വഹിച്ചിരുന്ന രാജ്യസഭാംഗത്വത്തിന്‍റെ തുടർന്നുള്ള കാലാവധിയിലേക്കാണ് തെരഞ്ഞെടുപ്പ് എന്നത് കൂടി പരിഗണിച്ചാണ് അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ചത്. മന്ത്രി റോഷി അഗസ്റ്റിന്‍റെ വസതിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ചെയർമാൻ ജോസ് കെ.മാണി, തോമസ് ചാഴിക്കാടൻ എം.പി, ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എം.എൽ.എമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ പങ്കെടുത്തു.
ഇടത് മുന്നണിയിൽ കൂടുതൽ മേൽക്കൈ നേടുകയാണ് കേരളാ കോൺഗ്രസ് എം വിഭാഗം. നിലവിൽ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ഒപ്പം ആറ് ബോർഡ് കോർപ്പറേഷൻ പദവിയും കേരളാ കോൺഗ്രസിനുണ്ട്. ഇതോടൊപ്പമാണ് രാജ്യസഭാ സീറ്റും കേരളാ കോൺഗ്രസിന് ലഭിച്ചിരിക്കുന്നത്



