മലപ്പുറം: വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് നവവരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി. കോട്ടക്കൽ ചെങ്കുവട്ടിയലാണ് സംഭവം . ഭാര്യയുടെ ബന്ധുക്കളാണ് ചെങ്കുവട്ടി സ്വദേശി അബ്ദുൾ അസീബിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ അസീബിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അബ്ദുൾ അസീബിനെ കാറിലെത്തിയ മൂന്നംഗ സംഘം അവിടെനിന്ന് ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കൾ ആവശ്യപെട്ടു. വഴങ്ങാത്തതിനെ തുടർന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചു.
ഒന്നര മാസം മുമ്പാണ് അബ്ദുൾ അസീസ് വിവാഹിതനായത്. ഭാര്യയുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും അത് പരിഹരിക്കാനുള്ള ചർച്ചകൾ നടന്നു വരുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതെന്നും അബ്ദുൾ അസീബ് പറഞ്ഞു. സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് രക്ഷിച്ചത്. തട്ടിക്കൊണ്ടുപോയ മൂന്നു പേരെ കോട്ടക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

