റോം: ജി 20 യോഗത്തിനായി റോമിലെത്തിയ പ്രധാന മന്ത്രി നരേന്ദ്രമോദി വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ കണ്ടു. . മോദിയുടെ ക്ഷണപ്രകാരം മാർപാപ്പ ഇന്ത്യയിലെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. അധികം വൈകാതെ പോപ്പ് ഇന്ത്യയിലെത്തുമെന്നാണ് സൂചനകൾ. മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം ഉടനുണ്ടായേക്കുമെന്നും വലിയ സമ്മാനമാണ് ഇന്ത്യ നൽകിയിരിക്കുന്നതെന്ന് മാർപാപ്പ പ്രതികരിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ സിംഗ്ല വാർത്താ സമ്മേളത്തിൽ അറിയിച്ചു.
രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ആഗോള ക്രൈസ്തവ സഭയുടെ പരമാധ്യക്ഷ്യൻ ഇന്ത്യാ സന്ദർശനത്തിന് എത്തുന്നത്. ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നുവെന്നും നിരവധി വിഷയങ്ങൾ ചർച്ചയായിയെന്നും സന്ദർശനശേഷം മോദി ട്വിറ്ററിൽ കുറിച്ചിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ കൊവിഡ് സാഹചര്യവും ചർച്ചയായി
അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രൺ, ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൺ എന്നിവരുമായി നരേന്ദ്രമോദി ചർച്ച നടത്തി. ആഗോള ഊർജ്ജ പ്രതിസന്ധിയും ജി 20 യോഗത്തിൽ ചർച്ചയായി.
അടുത്ത വർഷം അവസാനത്തോടെ ഇന്ത്യക്ക് അഞ്ഞൂറ് കോടി ഡോസ് വാക്സീൻ ഉത്പാദിപ്പിക്കാനാകുമെന്ന് ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സീൻ മൈത്രിയിൽ കൂടുതൽ രാജ്യങ്ങളെ സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡിൽ നിന്നുള്ള ആരോഗ്യ, സാമ്പത്തിക മേഖലകളുടെ പുനരുത്ഥാനം സംബന്ധിച്ച് ഉച്ചകോടിയിൽ നടന്ന ചർച്ചയിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

