കണ്ണൂര്‍: സഹകരണ വകുപ്പിന്റെ അനുമതി ഇല്ലാത്തതിനാല്‍ പേരാവൂര്‍ സൊസൈറ്റിയില്‍ ചിട്ടി നടത്തേണ്ട എന്ന് സി.പി.ഐ.എം തീരുമാനിച്ച കാര്യം തനിക്ക് അറിയില്ലെന്ന് ചിട്ടി നടത്തിയ സമയത്തെ ഭരണ സമിതി പ്രസിഡന്റ് എ. പ്രിയന്‍. സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.
ചിട്ടി വിലക്കിയിരുന്നു എന്ന ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പ്രസ്താവന ഇതുവരെ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പ്രിയന്‍ പറഞ്ഞു. ഒരു പ്രമുഖ വാർത്താ ചാനലിനോടായിരുന്നു പ്രതികരണം.
ചിട്ടിയില്‍ നിക്ഷേപിക്കപ്പെട്ട കോടികള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചോ എന്ന് അറിയില്ല. ചിട്ടി തുക ശമ്പളത്തിനും മറ്റ് ചെലവുകള്‍ക്കുമായി ഉപയോഗിച്ചു എന്ന സെക്രട്ടറിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും പ്രിയന്‍ പറഞ്ഞു. തട്ടിപ്പ് സംബന്ധിച്ച് പ്രിയന്‍, ഹരിദാസ് എന്നിവരില്‍ നിന്ന് സഹകരണ വകുപ്പ് നാളെ മൊഴിയെടുക്കാനിരിക്കേയാണ് പ്രതികരണം
സി.പി.ഐ.എം മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ അറിവോടെയാണ് ചിട്ടികള്‍ ആരംഭിച്ചത് എന്ന പ്രസ്താവനയുമായി പേരാവൂര്‍ ഹൗസ് ബില്‍ഡിങ് സൊസൈറ്റി സെക്രട്ടറി പി.വി.ഹരിദാസ് രംഗത്തുവന്നിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ ഹരിദാസ് പ്രതികരണം തിരുത്തി.

