കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാനത്ത് കോവിഡ് പരിശോധന നടത്തുന്നതിനുള്ള ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ലാബുടമകള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി.

തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായിട്ടാണ് സര്‍ക്കാര്‍ ആര്‍ടിപിസിആര്‍ നിരക്ക് നിശ്ചയിച്ചതെന്നും സുപ്രിം കോടതി ഉത്തരവിന് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്നുമായിരുന്നു സ്വകാര്യ ലാബുടകളുടെ വാദം.

ലാബുടമകളുമായി ചര്‍ച്ച നടത്തി ഇരു കൂട്ടര്‍ക്കും യോജിക്കാവുന്ന വിധത്തില്‍ പുതിയ നിരക്ക് നിശ്ചയിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കൊവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികളെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പരിശോധനാ നിരക്ക് 500 ആയി കുറച്ചുകൊണ്ട് ഉത്തരവിറക്കിയത്. എന്നാല്‍ ഈ നിരക്ക് കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലാബുടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നുവെങ്കിലും കോടതി തള്ളിയിരുന്നു. തുടര്‍ന്ന് വീണ്ടും അപ്പീല്‍ ഹരജിയുമായി ലാബുടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →