കണ്ണൂർ: വന്യമൃഗ ആക്രമണം രൂക്ഷമായ കേരളത്തിലെ മലയോര മേഖലകളിൽ പ്രാണൻ കയ്യിൽ പിടിച്ചാണ് ആദിവാസികളും കർഷകരും ജീവിക്കുന്നത്. വനത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ ആനമതിൽ നിർമ്മാണം പൂർത്തിയാവാത്തതിനാൽ രാപ്പകലെന്നില്ലാതെ ആനകൾ നാട്ടിലേക്കിറങ്ങുകയാണ്. സുഹൃത്തിനെ എയർപ്പോർട്ടിൽ കൊണ്ടുചെന്നാക്കി മടങ്ങുമ്പോഴാണ് വിനോദൻ കാട്ടാനയുടെ മുന്നിൽപെടുന്നത്. ബൈക്ക് ഇട്ട് ഓടാൻ തുടങ്ങുന്നതിന് മുന്നെ തുമ്പിക്കൈകൊണ്ടുള്ള ആദ്യ പ്രഹരം വീണു. വേദന കിനിഞ്ഞിറങ്ങുന്ന മുറിവുകളുമായി ജീവിതം തള്ളിനീക്കുകയാണ് ഈ പ്രവാസി ഇപ്പോൾ.
ആറളം വന്യജീവി സങ്കേതത്തിൽ നിന്നിറങ്ങിയ കൊമ്പനാണ് വിനോദൻറെ ജീവിതം തകർത്തതെങ്കിൽ കർണാടക വനത്തിൽ നിന്നെത്തിയ ആനയാണ് കഴിഞ്ഞ ദിവസം വള്ളിത്തോട് സ്വദേശി ജസ്റ്റിന്റെ പ്രാണനെടുത്തത്. മലയോരത്തെ കർഷകരുടെയും ആദിവാസികളുടെയും പിന്നിൽ നിഴൽ പോലെ മരണം പതിയിരിക്കുന്നുണ്ട്.കഴിഞ്ഞ വർഷം നവംറിൽ ആറളം ഫാമിലെ പതിനേഴുകാരൻ വിബീഷ് കടയിൽ പോയി മടങ്ങുമ്പോൾ കൊമ്പന്റെ മുമ്പിൽ പെട്ടു. നിലവിളി തൊണ്ടയിൽ നിന്നും പുറത്തുവരും മുമ്പെ പെരുംകാല് പതിനേഴുകാരന്‍റെ നെഞ്ചുംകൂട് തകർത്തു. മാർച്ചിൽ ആഗസ്തിയെന്ന കർഷനെ കാട്ടാന കൊമ്പിൽ കുരുക്കി. ഏപ്രിലിൽ ജീവൻ പൊലിഞ്ഞത് ഫാമിലെ തൊഴിലാളിയായ ദന്തപാലൻ നാരായണന്‍റെത്..
2018 ഒക്ടോബറിൽ ആറളത്തെ കുടിലിൽ ഉറങ്ങുകയായിരുന്ന ദേവൂ കാര്യാത്തെന്ന ആദിവാസി വയോധികനെ ആന ചവിട്ടിക്കൊന്നു. 2017 ഫെബ്രുവരിയിൽ ആദിവാസി മൂപ്പൻ ഗോപാലനായിരുന്നു ഇര. ഒരുമാസമിപ്പുറം ജനുവരിയിൽ കേളകത്തെ ബിജുവും പെരും ചവിട്ടിൽ പ്രാണൻ വെടിഞ്ഞു.
കാട്ടാന ആക്രമണത്തിൽ നടുതളർന്ന് കിടപ്പിലായവരുടെ എണ്ണം ഇതിന്റെ ഇരട്ടിയിലേറെയാണ്. ആറളം ഫാമിനകത്ത് മാത്രം നാൽപതിലേെറെ ആനകളാണ് രാവും പകലും ചുറ്റിക്കറങ്ങുന്നത്. ഓരോ ആക്രമണം ഉണ്ടാകുമ്പോഴും സമരം നടത്തിയും വിധിയെ പഴിച്ചും മലയോരത്തെ മനുഷ്യർ പകച്ച് ജീവിക്കുകയാണ്

