മലപ്പുറം: രാമപുരത്ത് ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധയെ തലക്കടിച്ചും ശ്വാസം മുട്ടിച്ചും കൊലപെടുത്തിയ കേസിൽ പ്രതി അറസ്റ്റിലായി. കൊച്ചുമകളുടെ ഭർത്താവും അദ്ധ്യാപകനുമായ മമ്പാട് സ്വദേശി നിഷാദലിയാണ് പെരിന്തൽമണ്ണ പൊലീസ് പിടിയിലായത്. 2021 ജൂലൈ മാസം പതിനാറിനാണ് രാമപുരം ബ്ലോക്ക് പടിയിൽ താമസിക്കുന്ന മുട്ടത്തിൽ ആയിഷയെന്ന എഴുപത്തിരണ്ടുകാരി വീട്ടിനുള്ളിൽ കൊല്ലപ്പെട്ടത്.
സ്വർണാഭരണങ്ങൾ കവർന്നിരുന്നതിനാൽ മോഷണമാണ് കൊലപാതകത്തിന്റെ ലക്ഷ്യമെന്ന് അന്നു തന്നെ വ്യക്തമായിരുന്നു. വീട്ടിൽ പകുതി കുടിച്ച ചായയും ഓംലെറ്റും കണ്ടെത്തിയത് ആയിഷയ്ക്ക് പരിചയം ഉള്ള ആരോ വീട്ടിൽ വന്നിരുന്നു എന്നതിന്റെ സൂചനയായി പൊലീസ് കണ്ടു.ആ വഴിക്കുള്ള അന്വേഷണമാണ് മകളുടെ മകളുടെ ഭർത്താവ് നിഷാദലിയിലേക്ക് എത്തിയത്.
മമ്പാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഗസ്റ്റ് അധ്യാപകൻ ആയിരുന്ന നിഷാദലി ഇവിടെ ഒരു മോഷണ കേസിൽ ഉൾപ്പെട്ടിരുന്നു.മാത്രവുമല്ല വിദ്യാർത്ഥികളും പരിചയക്കാരുമടക്കം നിരവധി ആളുകളിൽനിന്ന് പണവും സ്വർണഭരങ്ങളും ഇയാൾ കടം വാങ്ങിയിരുന്നതായും പൊലീസ് കണ്ടെത്തി.
സാമ്പത്തിക ബാധ്യത തീർക്കാനാണ് കൊലപാതകമെന്ന് പ്രതിയും പൊലീസിനോട് സമ്മതിച്ചു.പ്രതിയെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു

