പെഗാസസ് ഹര്‍ജികള്‍ സുപ്രീം കോടതിയില്‍: അടുത്തയാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: പ്രമുഖരുടെ വ്യക്തിസ്വാതന്ത്ര്യം നിരീക്ഷണവിധേയമാക്കിയത് ഗൗരവതരമാണെന്നു കാട്ടി പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ അടുത്തയാഴ്ച പരിഗണിക്കുമെന്നു സുപ്രീം കോടതി. വിഷയത്തില്‍ മൂന്നു ഹര്‍ജികളാണു സുപ്രീം കോടതിയിലെത്തിയത്.മാധ്യമപ്രവര്‍ത്തകരായ എന്‍. റാം, ശശികുമാര്‍ എന്നിവരും രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ്, അഭിഭാഷകന്‍ മനോഹര്‍ലാല്‍ ശര്‍മ എന്നിവരുമാണു കോടതിയെ സമീപിച്ചത്. കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ചുള്ള അന്വേഷണമാണ് ബ്രിട്ടാസിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അടിയന്തരപ്രാധാന്യമുള്ള വിഷയത്തിന് അര്‍ഹിക്കുന്ന ഗൗരവം നല്‍കി ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് എന്‍. റാമിനും ശശികുമാറിനും വേണ്ടി ഇന്നലെ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ഹര്‍ജികള്‍ അടുത്തയാഴ്ച പരിഗണിക്കാമെന്നു ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →