കൊച്ചി: സംസ്ഥാനത്തു പലയിടത്തായി നിമിഷങ്ങള്‍ക്കകം നാശം വിതച്ച് അപ്രത്യക്ഷമാകുന്ന കാറ്റ് ഭീതിപടര്‍ത്തുന്നു. ‘മിനി ടൊര്‍ണാഡോ’ എന്ന വായുപ്രവാഹമാണ് ഇതിനു കാരണമെന്നു കൊച്ചി സര്‍വകലാശാലയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് റഡാര്‍ റിസര്‍ച് ഡയറക്ടര്‍ ഡോ എസ് അഭിലാഷ് പറഞ്ഞു.
കൂമ്പാര മേഘങ്ങളില്‍ നിന്നു താഴോട്ടു പെട്ടെന്നുണ്ടാകുന്നവയാണ് സെക്കന്‍ഡുകള്‍ക്കകം വീശിയടിക്കുന്ന ഈ കാറ്റ്.
പടിഞ്ഞാറുനിന്നു കിഴക്കോട്ട് 40-50 കിലോമീറ്റര്‍ വേഗത്തില്‍ ഒരേദിശയില്‍ മണ്‍സൂണ്‍ കാലത്ത് കാറ്റു വീശാറുണ്ട്. ഈ കാറ്റിന്റെ സഞ്ചാരപാതയിലേക്ക് കൂമ്പാര മേഘങ്ങള്‍ കയറിവരുമ്പോഴാണ് വായുപ്രവാഹം ഉണ്ടാകുക.
മേഘങ്ങളില്‍ നിന്നു താഴോട്ട് ചുഴലിപോലെ കുറച്ചുസമയത്തേക്കു ഉണ്ടാകുന്ന വായുപ്രവാഹം മണ്‍സൂണ്‍കാറ്റുമായി ചേര്‍ന്നു പ്രത്യേക ദിശയില്ലാതെ ചുഴലിപോലെ വീശിയടിക്കും. അങ്ങോട്ടും ഇങ്ങോട്ടും കുറച്ചുസമയത്തേ വീശുന്ന ഈ കാറ്റ് മേഘം നീങ്ങിക്കഴിയുമ്പോൾ മാറും.
കൊച്ചിക്കു പുറമേ പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളിലും ഇപ്പോള്‍ കൂമ്പാര മേഘങ്ങള്‍ പലസ്ഥലത്തും കാണപ്പെടുന്നുണ്ട്. മേഘങ്ങളുടെ ഭാഗമായി വരുന്ന പ്രവചിക്കാന്‍ കഴിയാത്ത ഈ കാറ്റ് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍വരെ വീശാം. ഏകദേശം നാല് മിനിറ്റിനകം ശാന്തമാകുമെങ്കിലും ചിന്തിക്കാവുന്നതിലും അധികം നാശനഷ്ടം ഇവ വരുത്തിവച്ചേക്കാം.

