ദില്ലി : ഫെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കോടതിയുടെ മേല്‍ നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും, മൗലീകാവകാശത്തിന്റെയും ലംഘനമാണ് നടന്നിരിക്കുന്നതെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. അഭിഭാഷകനായ എംല്‍ ശര്‍മയും നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
ചാര സോഫ്‌റ്റ് വെയറിലൂടെ കേന്ദ്ര മന്ത്രിമാര്‍ ,നേതാക്കള്‍ ,മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് ജോണ്‍ ബ്രിട്ടാസ് നേരത്തെ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചിരുന്നു. വാര്‍ത്ത പുറത്തുവന്ന നിമിഷത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് നിഷേധ കുറിപ്പിലൂടെ പറഞ്ഞു. ഇത് ഇരുട്ടുകൊണ്ട് ഓട്ടയടക്കലാണെന്നും അമിത് ഷായുടെ പുത്രന്‍ ജയ് ഷായുടെ ബിസിനസ് സംരംഭങ്ങളെക്കുറിച്ച് വാര്‍ത്തകളെഴുതിയ പത്രപ്രവര്‍ത്തകയുടെ ഫോണ്‍ ചോര്‍ത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കാണ് താൽപര്യമെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ് ബുക്ക് കുറിപ്പിലൂടെ ചോദിച്ചിരുന്നു.
അതേസമയം പെഗാസസില്‍ പുതിയ വെളിപ്പെടുത്തലാണ് ദി വയര്‍ പുറത്തുവിട്ടിരിക്കുന്നത്. പെഗാസിസ് സ്‌പൈവെയര്‍ ഉപയോഗിച്ച് സമൂഹത്തിന്‍റെ വിവിധ തലങ്ങളിലുളള അറുപതിലധികം സ്‌ത്രീകളുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് വെളിപ്പെടുത്തല്‍. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, ,മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുളളവര്‍ പട്ടികയിലുണ്ട്. രാഷ്ട്രീയ നേതാക്കളുടെ സുഹൃത്തുക്കളായ സ്‌ത്രീകളുടെയും ഫോണ്‍ ഫെഗാസസ് ചോര്‍ത്തിയെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

