ട്രാന്‍സ്‌ ജെന്‍ഡര്‍ അനന്യകുമാരിയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം : ട്രാന്‍സ്‌ ജെന്‍ഡര്‍ ആക്ടിവിസ്റ്റ്‌ അനന്യകുമാരിയുടെ മരണത്തില്‍ അടിയന്തിര അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌. ആരോഗ്യ വകുപ്പ്‌ ഡയറക്ടര്‍ക്ക്‌ ഇത്‌ സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. ലിംഗമാറ്റ ശസ്‌ത്ര ക്രിയയെക്കുറിച്ച്‌ പഠിക്കാന്‍ വിദഗ്‌ദ സമിതിയെ നിയോഗിക്കാനും നിര്‍ദ്ദേശമുണ്ട്‌. അനന്യകുമാരിയെ ഇടപ്പളളിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.സംഭവത്തില്‍ കളമശേരി പോലീസ്‌ അന്വേഷണം തുടങ്ങി.

ലിംഗമാറ്റ ശസ്‌ത്രക്രിയയില്‍ ഗുരുതരമായ പിഴവ്‌ സംഭവിച്ചിട്ടുണ്ടെന്ന്‌ അനന്യയുടെ സുഹൃത്തായ ദയ ആരോപിച്ചു. ശസ്‌ത്ര ക്രിയക്കുശേഷം അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായും വീണ്ടും ശസ്‌ത്രക്രിയ നടത്തണമെന്നാവശ്യപ്പെട്ട്‌ ഡോക്ടറെ സമീപിച്ചപ്പോള്‍ വീണ്ടും പഠിച്ച്‌ താന്‍ തന്നെ ശസ്‌ത്രക്രിയ ചെയ്യാമെന്നുമായിരുന്നു ഡോക്ടറുടെ മറുപടിയെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ശസ്‌ത്രക്രിയ നടത്തിയശേഷം ഒരു വര്‍ഷത്തോളമായി രക്തസ്രാവം ഉണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിലായതോടെ മാനസികമായി തകര്‍ന്നു. വീണ്ടും ശസ്‌ത്രക്രിയ ചെയ്‌തുതരണമെന്ന മാത്രമാണ്‌ ഡോക്ടറോട്‌ ആവശ്യപ്പെട്ടിരുന്നത്‌. ഡോക്ടര്‍ പറഞ്ഞതിന്റെ തെളിവുകള്‍ അനന്യ റെക്കാര്‍ഡ്‌ ചെയ്‌തിരുന്നതായും സുഹൃത്ത്‌ ദയ വ്യക്തമാക്കി. ഇതുസംബന്ധിച്ച്‌ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനകള്‍ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കും. അനന്യയുടെ മരണം ആത്മഹത്യയല്ലെന്ന്‌ സുഹൃത്തും ട്രാന്‍സ്‌ ജെന്‍ഡര്‍ ആക്ടിവിസറ്റുമായ ഹൈദി സന്ധ്യ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →