പെഗാസസ്: ‘ഒന്നും മറയ്ക്കാനില്ലെങ്കില്‍ പ്രധാനമന്ത്രി ഇസ്രായേലിന് കത്തയച്ച് യാഥാര്‍ഥ്യം പരിശോധിക്കണം’: സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡൽഹി: പെഗാസസ് വിവാദം ശക്തമാവുന്നതിനിടെ കേന്ദ്ര സര്‍ക്കാറിനെതിര ഒളിയമ്പുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പെഗാസസ് വിഷയത്തില്‍ ഒന്നും മറയ്ക്കാനില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിവരങ്ങള്‍ തേടി ഇസ്രായേലിന് കത്തയക്കണം എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം. 21/07/21 ബുധനാഴ്ച രാവിലെ പങ്കുവച്ച ട്വീറ്റിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം.

‘ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ നമുക്ക് ഒന്നും മറയ്ക്കാനില്ലെങ്കില്‍ പ്രധാനമന്ത്രി ഇസ്രായേലിന് കത്തയക്കണം. വിഷയത്തിലെ യാഥാര്‍ഥ്യമെന്തെന്ന് ചോദിച്ചറിയണം’ എന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റിന്റെ ഉള്ളടക്കം. കഴിഞ്ഞ ദിവസവും പെഗാസസ് വിഷയത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമി സമാനമായ പ്രതികരണം നടത്തിയിരുന്നു. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ജനങ്ങളോട് മറുപടി പറയാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയുണ്ടെന്നായിരുന്നു മുതിര്‍ന്ന ബിജെപി നേതാവിന്റെ ആവശ്യം. ചൊവ്വാഴ്ച ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വലിയ സാമ്പത്തിക ഇടപാടുകളുടെ അടിസ്ഥാനത്തിലാണ് പെഗാസസ് സ്‌പൈവെയര്‍ പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഓപ്പറേഷനുവേണ്ടി ആരാണ് ഈ കമ്പനിയ്ക്ക് പണം നല്‍കിയിട്ടുണ്ടാകുക എന്ന ചോദ്യം ഈ ഒരു പശ്ചാത്തലത്തില്‍ വളരെ പ്രസക്തമാണ്. പണം നല്‍കിയത് സര്‍ക്കാരല്ലെങ്കില്‍ വേറെയാര്? ഈ ചോദ്യത്തിന് ഇന്ത്യക്കാരോട് മറുപടി പറയാന്‍ മോദി സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്.’ എന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം. പെഗാസസ് വിവാദത്തില്‍ കേന്ദ്ര സര്‍ക്കാറിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ രംഗത്ത് എത്തുമ്പോഴാണ് സുബ്രഹ്മണ്യന്‍ സ്വാമി നിരന്തരം പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്.

പെഗാസസ് സോഫ്റ്റ് വെയര്‍ വഴി ചോര്‍ത്തിയ വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിടുമെന്ന് ആദ്യം സൂചന നല്‍കി വ്യക്തിയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി. പിന്നാലെയാണ് ദി വയര്‍ ഉള്‍പ്പെടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →