കൊല്ലം∙ വിസ്മയ കേസിൽ ഭർത്താവ് കിരൺകുമാർ സമർപ്പിച്ച ജാമ്യഹർജി ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയതോടെ പ്രതി ജുഡീഷ്യല്‍ കസ്‌ററഡിയില്‍ തുടരും. കിരൺ സമർപ്പിച്ച ജാമ്യഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു.
അഡ്വ. ബി.എ. ആളൂരാണ് കിരണിനു വേണ്ടി ഹാജരായത്.വിസ്മയയുടെ മരണത്തിൽ കിരണിനു പങ്കില്ലെന്ന നിലപാട് തന്നെയാണ് ജാമ്യഹർജിയിലും ആവർത്തിച്ചത്. പ്രതി മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നയാളാണെന്നും വിഡിയോ ഗെയിമിന് ഉള്‍പ്പെടെ അടിമയാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളി.
കോവിഡ് ബാധിതനായി നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുന്ന കിരണിനെ കൊവിഡ് മുക്തി നേടിയാല്‍ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. വിസ്മയയുടെ വീട്ടിൽ കിരണുമായി തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. കിരണിനെതിരെ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം.

