കൊടകര കുഴൽപ്പണ കേസ്; ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന സുരേന്ദ്രന്റെ നിലപാട് തെറ്റാണെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന സുരേന്ദ്രന്റെ നിലപാട് തെറ്റാണെന്ന് വിഡി സതീശന്‍ അഭിപ്രായപ്പെട്ടു.

നാട്ടിലെ നിയമവ്യവസ്ഥകള്‍ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. നാളെ എനിക്ക് നോട്ടീസ് വന്നാല്‍ ഞാന്‍ പോവണം. നോട്ടീസ് ശരിയോ തെറ്റോ എന്നത് വേറെ വിഷയമാണെന്നും വി ഡി സതീശന്‍ 03/07/21 ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

കൊടകര കുഴല്‍പ്പണക്കേസില്‍ 06/07/21 ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരായേക്കില്ലെന്ന സൂചനയാണ് കെ സുരേന്ദ്രന്‍ ശനിയാഴ്ച പത്രസമ്മേളനത്തില്‍ നല്‍കിയത്. ഹാജരാകണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞ സുരേന്ദ്രന്‍ ഇതിനേക്കാള്‍ വലിയ വെള്ളിയാഴ്ച വന്നിട്ടും മൂത്താപ്പ പള്ളിയില്‍ പോയിട്ടില്ലെന്നും പരിഹസിച്ചു. കോഴിക്കാട് വാര്‍ത്താസമ്മേളനത്തിലായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുരേന്ദ്രന് നോട്ടീസ് അയച്ചത് വെളളിയാഴ്ചയാണ്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് നോട്ടീസ്. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് കൈമാറിയത്. പണത്തിന്റെ ഉറവിടം, എങ്ങോട്ടാണ് കൊണ്ടു പോയത് തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ വേണ്ടിയാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്. ധര്‍മരാജനുമായുള്ള ബന്ധമാണ് കെ സുരേന്ദ്രന് അന്വേഷണസംഘം മുമ്പാകെ വിശദീകരിക്കേണ്ടി വരിക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →