മക്കള്‍ 18 വയസ് കഴിഞ്ഞാലും ചിലവിന് കൊടുക്കണമെന്ന് കോടതി

ന്യൂഡല്‍ഹി: മക്കള്‍ പ്രായപൂര്‍ത്തിയായാലും പിതാവിന് അവരുടെമേലുള്ള ഉത്തരവാദിത്വം തീരുന്നില്ലെന്ന് ഡല്‍ഹി ഹൈക്കോ‌ടതി. വിവാഹമോചനം ലഭിച്ച അമ്മയ്ക്കും അവരുടെ പ്രായപൂര്‍ത്തിയായ മകനും പിതാവ് ചിലവിന് കൊടുക്കുന്നത് നിര്‍ത്തലാക്കിയെന്ന കേസില്‍ വാദം കേള്‍ക്കുകയായിരുന്നു ഡല്‍ഹി ഹൈക്കോടതി. മകന്റെ ബിരുദ പഠനം കഴിയുന്നതുവരെയോ അവന് ഒരു ജോലി ലഭിക്കുന്നതുവരെയോ മാസം 15000 രൂപ വച്ച്‌ പിതാവ് ചിലവിന് കൊടുക്കണം എന്ന് കോടതി വിധിച്ചു.


വിവാഹമോചിതരായ ദമ്ബതികള്‍ക്ക് 20 വയസുള്ള ഒരു മകനും 18 വയസുള്ള ഒരു മകളുമാണുളളത്. വിവാഹമോചനത്തിനു ശേഷം അമ്മയോടൊപ്പം കഴിയുന്ന മക്കളുടെ ചിലവിന് അച്ഛന്‍ 15000 രൂപ വീതം മാസം നല്‍കിയിരുന്നു.
എന്നാല്‍ മകന്‍ പ്രായപൂര്‍ത്തിയായതോടെ മകനുള്ള ചെലവ് നല്‍കുന്നില്ല എന്ന് കാണിച്ചാണ് കോടതിയെ സമീപിച്ചത്. അമ്മയ്ക്ക് ചിലവിന് കൊടുക്കേണ്ട എന്ന് നേരത്തെ കുടുംബ കോടതി വിധിച്ചിരുന്നു.


വര്‍ദ്ധിച്ചു വരുന്ന ജീവിതചിലവിനിടെ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന മകന്റെ ചിലവ് അമ്മ മാത്രം വഹിക്കണമെന്ന് പറയുന്നത് ശരിയല്ലെന്ന് കോടതി പറഞ്ഞു. മകന് 18 വയസ് പൂ‌ത്തിയായി എന്നതു കൊണ്ട് മാത്രം അവന്‍ കുടുംബം നോക്കാന്‍ പ്രാപ്തനായി എന്നര്‍ത്ഥമില്ലെന്നും മകന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെയോ അവന് ഒരു ജോലി കിട്ടുന്നതുവരെയോ മാതാപിതാക്കള്‍ അവന്റെ ചിലവ് വഹിക്കണമെന്നും കോടതി പറഞ്ഞു. എന്നാല്‍ ഈ ഭാരം അമ്മയുടെ മാത്രം തലയില്‍ ഇടുന്നത് ശരിയല്ലെന്നും അച്ഛന് കൂടി ഇതില്‍ തുല്ല്യ ഉത്തരവാദിത്തമുണ്ടെന്നും കോടതി വിധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →