പത്തനംതിട്ട: നാട് അടച്ചിട്ടപ്പോള്‍ കേസുകള്‍ കുറഞ്ഞു

പത്തനംതിട്ട: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നാട് അടച്ചിടപ്പെട്ടപ്പോള്‍ ഗൗരവ സ്വഭാവമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ കുറവുണ്ടായതായി പോലീസ് കണക്കുകള്‍. കൊലപാതകം, വധശ്രമം, കൊലപാതകമാകാത്ത കുറ്റകരമായ നരഹത്യ എന്നീ കുറ്റകൃത്യങ്ങളില്‍ ഇക്കാലയളവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നത് എടുത്തുപറയേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. ലോക്ക്ഡൗണ്‍ കാലയളവില്‍ മേയ് ആറു മുതല്‍ ഈമാസം ആറു വരെയുള്ള കാലയളവിലും, തൊട്ടുമുമ്പുള്ള ഒരുമാസക്കാലവും ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ടായ കേസുകളുടെ താരതമ്യ പഠനം നടത്തിയപ്പോഴാണ് പല കേസുകളിലും കുറവ് കണ്ടത്. കവര്‍ച്ച, മോഷണം, വാഹനമോഷണം വിശ്വാസവഞ്ചന, കഠിന ദേഹോപദ്രവം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ വലിയ തോതില്‍ കുറവുണ്ടായി.

വാഹനഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തപ്പെട്ടത് കാരണം റോഡ് അപകടങ്ങളുടെ എണ്ണത്തിലും വന്‍ കുറവുണ്ടായി. അപകടകരമായി വാഹനമോടിച്ചതിനു ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത് 58 കേസുകള്‍ മാത്രം, എന്നാല്‍ മുന്‍മാസം 7 ഇരട്ടിയിലധികമായിരുന്നു കേസുകള്‍. മരണകാരണമാകും വിധമുള്ള ഡ്രൈവിംഗിന് ഒരു കേസ് മാത്രമാണ് ലോക്ക്ഡൗണ്‍ കാലത്ത് റിപ്പോര്‍ട്ടായതെങ്കില്‍ തൊട്ടു മുന്‍ മാസം ഇത് 11 ആയിരുന്നു. മേയ് 6 മുതല്‍ ജൂണ്‍ 6 വരെ വാഹനാപകടങ്ങളും കുറഞ്ഞു, 72 കേസുകള്‍. തലേമാസമാകട്ടെ 182 കേസുകളെടുത്തതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

സ്ത്രീകളെ അപമാനിച്ചതിന് ലോക്ക്ഡൗണ്‍ കാലത്ത് എടുത്തത് 4 കേസുകള്‍ ആണ്, ഏപ്രില്‍ 5 മുതല്‍ മേയ് 5 വരെ 7 കേസുകള്‍ റിപ്പോര്‍ട്ടായിരുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിനെതിരായി രജിസ്റ്റര്‍ ചെയ്യുന്ന പോക്സോ കേസുകള്‍ കുറഞ്ഞത് എടുത്തുപറയേണ്ടതാണ്. ജൂണ്‍ 6 വരെയുള്ള ഒരുമാസം ഒരു കേസ് മാത്രമാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്, അതേസമയം, മുന്‍മാസം 5  കേസുകള്‍ എടുത്തിരുന്നു. മാനഭംഗത്തിന് 2 കേസുകള്‍ എടുത്തു, മുന്‍മാസം 3 ആയിരുന്നു. കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകള്‍ പിടിച്ചതിനുള്ള കേസുകള്‍ അഞ്ചില്‍ നിന്നും മൂന്നായി കുറഞ്ഞപ്പോള്‍ സ്ത്രീധനപീഡനം, ഗാര്‍ഹികപീഡനം എന്നീ കുറ്റ കൃത്യങ്ങളില്‍ വര്‍ധനയുണ്ടായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →