കൊച്ചി: എറണാകുളം- ഇടുക്കി ജില്ലയുടെ അതിര്‍ത്തി മേഖലകളായ നേര്യമംഗലത്ത് വിവാദ ഉത്തരവിന്റെ മറവില്‍ മുറിച്ചുകടത്തിയത് കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍. റവവന്യൂ വകുപ്പിന്റെ കടുത്ത സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് മരം മുറിക്കാനുളള പാസ് മിക്കയിടങ്ങളിലും നല്‍കിയതെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇടുക്കി മലനിരകളോട് ചേര്‍ന്നുകിടക്കുന്ന നേര്യമംഗലം വനനിരകളില്‍ നിന്ന് കിട്ടിയ അവസരം മുതലാക്കിയ വനം മാഫിയാ മാസങ്ങള്‍ക്കുളളില്‍ മുറിച്ചുകടത്തിയത് നാനൂറിലേറെ മരങ്ങളാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
വനമേഖലയില്‍ നിന്നും ലാന്റ് അസൈന്‍മെന്റ് പട്ടയ ഭൂമിയില്‍ നിന്നുമായി തേക്കുതടികള്‍ മുറിക്കുന്നതിനുളള അറുപതോളം പാസുകളാണ് അനുവദിച്ചത്. മിക്ക റേഞ്ച് ഓഫീസര്‍മാരും വനം കൊളളയെ എതിര്‍ത്തെങ്കിലും റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം പാസനുവദിക്കാന്‍ സമ്മദ്ദം ചെലുത്തിയതായിട്ടാണ് വിവരം. ഇഞ്ചത്തൊട്ടി, നീണ്ടപാറ, ഉരുളന്‍ തണ്ണി തുടങ്ങിയ മേഖലകളില്‍ നിന്നായി 250 മീറ്റര്‍ ക്യുബിക് തേക്കിന്‍ തടികളാണ് മുറിച്ചുകടത്തിയത്.
തട്ടേക്കാട് ഫോറസ്‌റ്റ് ഡിവിഷനില്‍ 20 പാസുകളാണ് അനുവദിച്ചത്. കര്‍ഷകരുടേതടക്കമുളള 35 മീറ്റര്‍ ക്യൂബിക്ക് വരുന്ന എണ്‍പതോളം തേക്കുമരങ്ങള്‍ മുറിച്ചതായി കണ്ടെത്തി. വിവിധ മേഖലകള്‍ തിരിച്ച് വനം വകുപ്പ് കേസെടുത്തുവരികയാണ്. നേരിയമംഗലത്തടക്കമുളള വനംകൊളള പുറത്തുവരാതിരിക്കാനായി എറണാകുളത്തിന്റെ അന്വേഷണ ചുമതല ഉണ്ടായിരുന്ന ഫ്‌ളയിംഗ് സ്‌ക്വാഡ് ഡിഎഫ്‌ഓ പി ധനേഷ്‌കുമാറിനെ മാറ്റാനുളള ശ്രമങ്ങള്‍ നടന്നതായും ആക്ഷേപമുണ്ട്.

