കൊല്ലത്ത് കൂട്ടത്തോടെ നിരത്തിലിറങ്ങി സൈറണ്‍ മുഴക്കി ആംബുലന്‍സുകളുടെ വിലാപയാത്ര; കേസെടുത്ത് പൊലീസ്

കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിലാപയാത്ര. വാഹനാപകടത്തില്‍ മരിച്ച കൊട്ടാരക്കര സ്വദേശിയായ ആംബുലന്‍സ് ഡ്രൈവറുടെ മൃതദേഹവുമായാണ് ആംബുലന്‍സുകള്‍ റോഡിലൂടെ സൈറണ്‍ മുഴക്കി യാത്ര നടത്തിയത്. വിലാപയാത്രയ്ക്ക് കൂട്ടത്തോടെ നിരത്തിലിറങ്ങിയത് 25 ഓളം ആംബുലന്‍സുകളായിരുന്നു. നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ കൊട്ടാരക്കര പൊലീസ് കേസെടുത്തു.

29/05/21 ശനിയാഴ്ച ആലപ്പുഴ നങ്ങ്യാര്‍കുളങ്ങരയിലുണ്ടായ വാഹനാപകടത്തില്‍ കൊട്ടാരക്കര സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ ഉണ്ണിക്കുട്ടന്‍ ഉള്‍പെടെ നാലുപേര്‍ മരിച്ചിരുന്നു. ഉണ്ണിക്കുട്ടന്റെ മൃതദേഹം കൊട്ടാരക്കരയിലേക്ക് കൊണ്ടു വരുമ്പോഴാണ് കൂട്ടത്തോടെ സൈറണ്‍ മുഴക്കി ആംബുലന്‍സുകള്‍ സഞ്ചരിച്ചത്.

കോവിഡ് പ്രോടോകോളും പാലിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. ദൃശ്യങ്ങള്‍ പുറത്ത് വന്നതിനു പിന്നാലെ 13 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു. കൊവിഡ് പ്രോടോകോള്‍ ലംഘനത്തിനാണ് കേസ്. ആംബുലന്‍സുകള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മോടോര്‍ വാഹന വകുപ്പും വ്യക്തമാക്കി.

രോഗികള്‍ ഉള്ളപ്പോഴോ അത്യാവശ്യഘട്ടങ്ങളില്‍ സഞ്ചരിക്കുമ്പോഴോ മാത്രമേ ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കാന്‍ പാടുള്ളു എന്നാണ് നിയമം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →